ലക്‌നൗ; അനധികൃതമായി സംസ്ഥാനത്ത് താമസമാക്കിയ ബംഗ്ലാദേശികളെ പിടികൂടി ഉത്തർപ്രദേശ് പോലീസ്. സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തേക്ക് നുഴഞ്ഞു കയറിയ ഇവർ വ്യാജ രേഖകൾ ഉപയോഗിച്ച് താമസിച്ചുവരികയായിരുന്നു.
ആഗ്രയിൽ നിന്നായിരുന്നു ഇവർ പിടിയിലായത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ആഗ്രയിൽ പോലീസ് കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു. ഇതിലായിരുന്നു അഞ്ചംഗ സംഘം പിടിയിലായത്. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കസ്റ്റഡിയിൽ ആയതെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ പക്കൽ നിന്നും വ്യാജ ആധാർ കാർഡ് ഉൾപ്പെടെ പിടിച്ചെടുത്തു. വ്യാജ ആധാർ കാർഡുകൾക്ക് പുറമേ മൊബൈൽ ഫോണുകൾ, ട്രെയിൻ ടിക്കറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത്. ഒരാളുടെ പാസ്‌പോർട്ടും കണ്ടെത്തിയിട്ടുണ്ട്. ഇവരെ അതിർത്തി കടത്താനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.
അതേസമയം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി പരിശോധന തുടരുകയാണ്. പോലീസ് കമ്മീഷണർ പ്രീതീന്ദർ സിംഗാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിലും കൂടുതൽ പേർ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post