തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യുന്ന കേരളത്തിലെ ആദ്യ വന്ദേഭാരത് സർവ്വീസിന് ഉദ്ഘാടന ദിനം ഏഴ് സ്‌പെഷൽ സ്റ്റോപ്പുകൾ കൂടി അനുവദിച്ചു. സ്ഥിരമായിട്ടുളള ഒൻപത് സ്റ്റോപ്പുകൾക്ക് പുറമേയാണിത്.
വന്ദേഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ഉയർന്ന കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗവുമായ പി.കെ കൃഷ്ണദാസ് ആണ് ഇക്കാര്യം അറിയിച്ചത്.
ചെങ്ങന്നൂരും തിരൂരിലും ഉൾപ്പെടെ വന്ദേഭാരതിന് സ്ഥിരമായി സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇവിടങ്ങളിലെ ജനവികാരവും വന്ദേഭാരതിനെ ജനങ്ങൾ വരവേറ്റ ആവേശവും കണക്കിലെടുത്താണ് ഉദ്ഘാടന ദിവസം അധിക സ്റ്റോപ്പ് അനുവദിച്ചത്. നേരത്തെ എട്ട് സ്റ്റോപ്പുകളാണ് വന്ദേഭാരതിന് ഉണ്ടായിരുന്നത്. ഇതിന് പുറമേ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഷൊർണൂരിലും സ്ഥിരമായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഉദ്ഘാടന ദിവസം രാവിലെ 10.30 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന സർവ്വീസ് പുതിയ സ്റ്റോപ്പുകൾ കൂടി അനുവദിച്ചതോടെ രാത്രി 9.15 നാകും കാസർകോഡ് എത്തുക. കായംകുളത്ത് 12.09 നാണ് ട്രെയിൻ എത്തുക. ചെങ്ങന്നൂരിൽ 12.31 നും തിരുവല്ലയിൽ 12.42 നും ട്രെയിൻ എത്തും. 3.27 നാണ് ചാലക്കുടിയിൽ എത്തുക. 5.38 ന് തിരൂരിലും 7.46 ന് തലശ്ശേരിയിലും എത്തും. 8.25 ന് പയ്യന്നൂരിൽ എത്തുന്ന ട്രെയിൻ അത് കഴിഞ്ഞാൽ പിന്നെ 9.15 ന് അവസാന സ്റ്റോപ്പായ കാസർകോഡ് ആണ് നിർത്തുക.
ഉദ്ഘാടന സർവ്വീസ് ആയതുകൊണ്ടു തന്നെ സ്‌പെഷൽ സർവ്വീസായിട്ടാണ് റെയിൽവേ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചതും. ഉദ്ഘാടന യാത്രയിൽ പ്രധാനമന്ത്രിയും വന്ദേഭാരതിൽ യാത്ര ചെയ്യുമെന്നാണ് വിവരം.
പതിവ് ഷെഡ്യൂളിൽ തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.20 ന് പുറപ്പെടുന്ന ട്രെയിൻ കാസർകോഡ് ഉച്ചയ്ക്ക് 1.25 ന് എത്തും. അവിടെ നിന്ന് 2.30 ന് തിരിച്ചുപുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരത്ത് രാത്രി 10.35 ന് എത്തും. എട്ട് മണിക്കൂറും അഞ്ച് മിനിറ്റിനുമുളളിൽ ഒരു ഷെഡ്യൂളിലെ യാത്ര പൂർത്തീകരിക്കും.
Discussion about this post