ന്യൂഡൽഹി; ഭൂചലനം വ്യാപക നാശം വിതച്ച തുർക്കിയിലേക്ക് കൂടുതൽ സഹായമെത്തിക്കാൻ സൗജന്യ കാർഗോ സേവനം നൽകാൻ തയ്യാറാണെന്ന് ഇൻഡിഗോ എയർലൈൻസ്. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് ഇൻഡിഗോ ഇക്കാര്യം അറിയിച്ചത്. തുർക്കിക്ക് ദുരിതാശ്വാസ വസ്തുക്കൾ ഉൾപ്പെടെ കൈമാറുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
തുർക്കിയിലേക്ക് സർവ്വീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളുടെ യോഗമാണ് കേന്ദ്രസർക്കാർ വിളിച്ചുചേർത്തിരുന്നത്. ഇസ്താംബൂളിലേക്ക് സർവ്വീസ് നടത്തുന്ന ബോയിങ് 777 വിമാനത്തിൽ സൗജന്യമായി സാധനങ്ങൾ എത്തിക്കാൻ തയ്യാറാണെന്ന് ആയിരുന്നു ഇൻഡിഗോയുടെ വാഗ്ദാനം. ഇക്കാര്യം കമ്പനി അധികൃതർ വാർത്താ മാദ്ധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു.
ഇസ്താംബൂളിലേക്കുളള ബോയിങ് 777 സർവ്വീസ് അടുത്തിടെയാണ് ഇൻഡിഗോ തുടങ്ങിയത്. തുർക്കിയിലേക്ക് ആദ്യഘട്ട ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേനാ വിമാനം അദാനയിൽ എത്തിയിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ നിന്നുളള മെഡിക്കൽ സംഘവും എൻഡിആർഎഫ് സംഘവും ഈ വിമാനങ്ങളിൽ തുർക്കിയിലെത്തി. വ്യോമസേനയുടെ സി 17 വിമാനത്തിലാണ് സംഘം യാത്ര തിരിച്ചത്.
തുർക്കിയിലും സിറിയയിലും കഴിഞ്ഞ ദിവസമാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രണ്ട് രാജ്യങ്ങളിലുമായി മരണസംഖ്യ 5000 കടന്നുവെന്നാണ് ഒടുവിലത്തെ കണക്കുകൾ.
Discussion about this post