ഇസ്ലാമാബാദ്: സാമ്പത്തികമായും രാഷ്ട്രീയമായും തകർന്ന് തരിപ്പണമായിരിക്കുകയാണ് പാകിസ്താൻ. ഭക്ഷ്യധാന്യങ്ങളടക്കം ജിന്നയുടെ നാട്ടിൽ കിട്ടാക്കനിയായി മാറിയിരിക്കുന്നു. അവശ്യസാധനങ്ങൾക്കായി സാധാരണക്കാർ പരക്കം പായുമ്പോൾ പാകിസ്താനിൽ കഴുതകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ലോകത്തിൽ കഴുതകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് പാകിസ്താൻ. 5.8 ദശലക്ഷമാണ് രാജ്യത്തിലെ കഴുതകളുടെ ഇപ്പോഴത്തെ എണ്ണം. 2019 ൽ 5.5 ദശലക്ഷം ഉള്ളതിൽ നിന്നാണ് എണ്ണത്തിലുള്ള ഈ കുതിച്ചു ചാട്ടം. കഴുതകളുടെ എണ്ണം വർദ്ധിക്കുമ്പോഴും ഒട്ടകങ്ങളുടെയും കുതിരകളുടെയും ആടുമാടുകളുടെയും എണ്ണത്തിൽ കാര്യമായ മാറ്റം ഒന്നും തന്നെയില്ല.
പാടങ്ങൾ വരണ്ടുണങ്ങുമ്പോഴും കഴുതകൾ പെറ്റുപെരുകുന്നതിന് ഉള്ള കാരണം ചൈനയാണെന്നാണ് വിവരം. കഴുതകളോട് ചൈനയ്ക്ക് പണ്ട് കാലത്തെ വലിയ പ്രിയമാണ്. പരമ്പരാഗത ചൈനീസ് മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജെലാറ്റിൻ, കഴുതകളുടെ ചർമ്മത്തിൽ നിന്നാണ് എടുക്കുന്നത്. എന്തിനും ഏതിനും ജെലാറ്റിൻ ചേർത്ത മരുന്നാണ് ചീനികൾക്ക് പ്രിയം. കാരണം ഈ ജെലാറ്റിന് വലിയ രോഗപ്രതിരോധ ശേഷിയുണ്ടെന്നാണ് അവർ വിശ്വസിക്കുന്നത്. ജെലാറ്റിൻ വേർതിരിക്കുന്നതിനായി കഴുതകളെ വ്യാപകമായി അറുത്ത് തൊലി തിളപ്പിച്ച് എടുക്കുമത്രേ. തൊലി മാത്രമല്ല, കഴുതയുടെ മാംസം,പാൽ എന്നിവയ്ക്കും ചൈനയിൽ വൻ ഡിമാൻഡ് ആണ്.
ചൈനക്കാരുടെ ഈ കഴുത പ്രിയം തങ്ങൾക്ക് വിദേശനാണ്യം നേടിത്തരാനുള്ള വഴിയായിട്ടാണ് പാകിസ്താനികൾ കണക്കാക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ വീട്ടിൽ അടുപ്പ് പുകഞ്ഞില്ലെങ്കിലും ഫാമിലെ കഴുതകൾക്കുള്ള ഭക്ഷണം പാകിസ്താനിലെ കർഷകർ ഉറപ്പാക്കും.രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉണർത്താനായി പാക് സർക്കാർപഞ്ചാബ് പ്രവിശ്യയിലെ ഒകാര ജില്ലയിൽ 3,000 ഏക്കറിലധികം വരുന്ന ഒരു കഴുത ഫാം പോലും സ്ഥാപിച്ചിരുന്നു.
Discussion about this post