കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത്. അതേസമയം ആകാശ് തില്ലങ്കേരി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
സമൂഹമാദ്ധ്യമത്തിലൂടെ ഡിവൈഎഫ്‌ഐ വനിതാ നേതാവും മന്ത്രി എംബി രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയുമായ ശ്രീലക്ഷ്മിയെ ആണ് ആകാശ് തില്ലങ്കേരിയും കൂട്ടാളികളും ചേർന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചത്. സംഭവത്തിൽ ഇവർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോകുകയായിരുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ നിരന്തരം അധിക്ഷേപ പോസ്റ്ററിടുകയും, സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. പരാതിയിൽ ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസ് എടുത്തിരുന്നു. ഇതോടെയാണ് ഇവർ ഒളിവിൽ പോയത്. എന്നാൽ ശേഷവും പ്രതികൾ സൈബർ ഇടത്തിൽ ശ്രീലക്ഷ്മിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ തുടർന്നിരുന്നു.
ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലായിരുന്നു ജയപ്രകാശിനെയും ജിജോയെയും പോലീസ് പിടികൂടിയത്. മുഴുക്കുന്ന് പോലീസ് ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ആകാശ് തില്ലങ്കേരിയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി. ആകാശ് തില്ലങ്കേരിയുടെ അടുത്ത അനുയായികളാണ് പിടിയിലായ ജയപ്രകാശും, ജിജോയും.
Discussion about this post