മുംബൈ: മോളിവുഡ് വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് അന്വേഷിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നിരവധി നടി മാരാണ് തങ്ങളുടെ അനുഭവം പങ്കു വെച്ച് ര൦ഗത്തുവന്നത്.
ഇപ്പോഴിതാ നടി കാമ്യ പഞ്ചാബി അടുത്തിടെ ഹിന്ദി ടിവി സീരിയല്‍ രംഗത്തെക്കുറിച്ച് നടത്തിയ പ്രസ്താവനകളാണ് ശ്രദ്ധ നേടുന്നത്. ടെലിവിഷൻ രംഗത്ത് ലൈംഗികാതിക്രമം നടക്കുന്നില്ലെന്നാണ് നടി പറയുന്നത്.
ഒരു അഭിമുഖത്തിലാണ് ടെലിവിഷൻ സീരിയല്‍ രംഗത്ത് ഒരു പ്രശ്നവും ഇല്ലെന്ന് കാമ്യ പഞ്ചാബി പറയുന്നത്”ടെലിവിഷൻ രംഗം വളരെ നല്ല ഒന്നാണ്. പണ്ട് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, എന്നാൽ ഇപ്പോൾ അത് വളരെ നല്ലതാണ്. ഇവിടെ അത്തരം വൃത്തികേടുകളൊന്നും നടക്കുന്നില്ല”
പ്രസ്താവനയ്ക്ക് പിന്നാലെ കാമ്യ പഞ്ചാബി ഇതില്‍ കൂടുതൽ വിശദീകരണം നല്‍കി. “വിനോദ വ്യവസായത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം ടെലിവിഷനാണെന്ന് എനിക്ക് തോന്നുന്നു. ലൈംഗികാതിക്രമം ഇവിടെ നടക്കുന്നില്ല. നടക്കുന്നെങ്കില്‍ അത് പരസ്പര സമ്മതത്തോടെയാണ്” താരം പറഞ്ഞു.
ഒരു വേഷം വാഗ്ദാനം ചെയ്ത് ആര്‍ക്കപ്പമെങ്കിലും ഉറങ്ങിയെന്ന് ആരോടും പറയില്ലെന്നും നടി കൂട്ടിച്ചേർത്തു. അഭിനേതാക്കൾ മോശം പെരുമാറ്റം നടത്തിയാല്‍ അവരോട് വ്യക്തമായി പറഞ്ഞാൽ അവർ അതിരുകൾ ലംഘിക്കില്ല. “പെൺകുട്ടികള്‍ എന്ന് പറഞ്ഞാല്‍ ഭ്രാന്ത് പിടിക്കുന്ന ചിലരുണ്ട്, പക്ഷേ ഇവിടെ ആരും ആരെയും ഒന്നിനു൦ നിർബന്ധിക്കുന്നില്ല ” അവർ പറഞ്ഞു.
“ഇത്തരം കാര്യങ്ങൾ തങ്ങൾക്ക് സംഭവിച്ചിട്ടുണ്ടെന്ന് പറയുന്ന ചിലരെ എനിക്കറിയാം. എന്നാൽ ഒരു പെൺകുട്ടി അത് ആഗ്രഹിക്കുന്നില്ലെങ്കിൽ അത് സംഭവിക്കില്ല. ടെലിവിഷൻ വ്യവസായത്തിൽ ഇത് സംഭവിക്കുന്നില്ല. എനിക്ക് സിനിമകളെക്കുറിച്ചോ ഒടിടിയെക്കുരിച്ചും അറിയില്ല” അവർ അവകാശപ്പെട്ടു.








