ഇടുക്കി: ശാന്തൻപാറ- ചിന്നക്കനാൽ വനമേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഹർജി പരിഗണിക്കുക. കോടതി വിധി അനുകൂലമായാൽ അടുത്ത ദിവസം തന്നെ അരിക്കൊമ്പനെ പിടികൂടും.
പീപ്പിൾസ് ഫോർ അനിമൽസ് ഉൾപ്പെടെയുള്ള മൃഗസ്‌നേഹികളുടെ സംഘടനകളാണ് ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. ആനയെ പിടികൂടുന്നതിന് പകരം മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കണം എന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ഞായറാഴ്ച അരിക്കൊമ്പനെ പിടികൂടാൻ ആയിരുന്നു വനംവകുപ്പിന്റെ തീരുമാനം. എന്നാൽ ഇതിന് തൊട്ട് മുൻപ് സംഘടനകൾ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇടപെട്ട് ദൗത്യം മാറ്റിവയ്ക്കാൻ ഉത്തരവിടുകയായിരുന്നു.
നിലവിൽ അരിക്കൊമ്പനെ പിടികൂടാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. കോടതി വിധി അനുകൂലമായാൽ നാളെ തന്നെ ആനയെ പിടികൂടാൻ ആണ് തീരുമാനം. ആനയെ പിടികൂടുന്നതിന്റെ മുന്നൊരുക്കമായി ഇന്ന് മോക്ഡ്രിൽ നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നു. കോടതി വിധി പരിഗണിച്ച് ഇത് മാറ്റിവച്ചിട്ടുണ്ട്.
അതേസമയം കോടതി വിധി പ്രതികൂലമായാൽ ശക്തമായി പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം. അരിക്കൊമ്പനെ പിടികൂടുന്ന നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടുള്ള കോടതി വിധി തന്നെ നാട്ടുകാരിൽ വലിയ പ്രതിഷേധം ഉളവാക്കിയിരുന്നു.
Discussion about this post