തൃശൂർ: അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി ആവേശമുയർത്തി തൃശൂർ നഗരത്തിൽ മഹിളാ മോർച്ചയുടെ വിളംബര ബൈക്ക് റാലി. തൃശൂർ റൗണ്ടിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ റാലി ഉദ്ഘാടനം ചെയ്തു. നിരവധി പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ ബിജെപി പതാകയുമേന്തി റാലിയിൽ അണിനിരന്നു.
എല്ലാ അഴിമതിക്കാരെയും നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന് നേതൃത്വം കൊടുക്കുന്ന ഭാരതത്തിന്റെ ആഭ്യന്തരമന്ത്രിയാണ് തൃശൂരിൽ എത്തുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയൻ സർക്കാരും മന്ത്രിസഭാംഗങ്ങളും കൂടെ നിൽക്കുന്നവരും എത്ര ഭീമമായ അഴിമതികളാണ് നടത്തിയതെന്നതിന്റെ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സ്വർണക്കളളക്കടത്തിന്റെയും ഡോളർ കടത്തിന്റെയും പിന്നാമ്പുറങ്ങളിലൂടെ സഞ്ചരിച്ച അന്വേഷണം ഇപ്പോൾ ലൈഫ് മിഷൻ കോഴക്കേസിൽ ശക്തമായി ഉയരുന്ന സമയത്താണ് അമിത് ഷായുടെ സന്ദർശനമെന്ന് സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.
സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ വിശദമായ അന്വേഷണം വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ അവരുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയുടെ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രിയുടെ നടപടിയെയും സുരേന്ദ്രൻ വിമർശിച്ചു. ആലിബാബയും കള്ളൻമാരും എന്ന് പറയുന്നത് പോലെ മുഖ്യമന്ത്രിയും ഒൻപത് കളളൻമാരും ചേർന്നാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഒൻപത് പേരും വിവിധ അഴിമതിക്കേസുകളിൽ ജാമ്യമെടുത്ത് നിൽക്കുന്നവരോ ജയിൽ കാത്ത് നിൽക്കുന്നവരോ ആണ്. ആരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിൽ കാത്ത് നിൽക്കുന്നവരല്ല. അതാത് നാട്ടിലെ ഖജനാവ് കൊളളയടിച്ച കുറ്റത്തിനാണ് ഇവരെല്ലാം പ്രതികളായത്. ജനങ്ങളുടെ സ്വത്ത് കൊളളയടിച്ച് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയവരാണ് ഇവരെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post