പാലക്കാട്: ഗുരുതര ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) ബാധിച്ച ഒന്നര വയസ്സുകാരൻ നിർവ്വാണിന് കാരുണ്യസ്പർശനവുമായി അഞ്ജാതൻ. കുട്ടിയുടെ ചികിത്സയ്ക്കായി 11 കോടി രൂപ നൽകി. 17 കോടി രൂപയാണ് നിർവ്വാണിന്റെ ചികിത്സയ്ക്ക് ആവശ്യം.
വിദേശത്ത് നിന്നുള്ള വ്യാപാരിയാണ് ധനസഹായം നൽകിയത്. ക്രൗഡ് ഫണ്ടിംഗിലൂടെ നിർവാണിന്റെ ചികിത്സയ്ക്കായി ആറ് കോടിയിലധികം രൂപ ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇത്രയും വലിയ തുക സഹായമായി ലഭിക്കുന്നത്. ബാക്കിയുള്ള തുക കൂടി ലഭിച്ചാൽ കുഞ്ഞിന്റെ ചികിത്സ ഉടൻ ആരംഭിക്കും. 16 കോടിയിലധികം രൂപയാണ് ഇതുവരെ ലഭിച്ചത്.
തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തരുതെന്ന് കർശന ഉപാധിയോടെയായിരുന്നു അദ്ദേഹം പണം നൽകിയത്. കുട്ടിയുടെ രക്ഷിതാക്കൾ പോലും ഇക്കാര്യം അറിയരുതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രശസ്തിയുടെ ആവശ്യമില്ലെന്നും കുഞ്ഞ് രക്ഷപ്പെട്ടാൽ മാത്രം മതിയെന്നാണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞതായി പണം സമാഹരിച്ച ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോം അറിയിച്ചു.
നിർവ്വാണിന് എസ്എംഎ ടൈപ്പ് 2 രോഗമാണ്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു കുട്ടിയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു വയസ്സ് കഴിഞ്ഞിട്ടും കുട്ടി എഴുന്നേൽക്കാനോ നടക്കാനോ ഉള്ള ശ്രമം പ്രകടമാക്കിയിരുന്നില്ല. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജീവൻ രക്ഷിക്കാൻ സോൾജൻസ്മ എന്ന ഒറ്റത്തവണ ജീൻ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്നാണ് കുഞ്ഞിന് വേണ്ടത്. ഇത് ഏഴ് മാസത്തിനുള്ളിൽ നൽകണം. ചികിത്സയ്ക്കാവശ്യമുള്ള പണം ലഭിക്കാൻ ഇനി ചുരുങ്ങിയ പണം മാത്രമാണ് ആവശ്യം. അധികം വൈകാതെ ഈ തുക ലഭിക്കുമെന്നും നിർവ്വാൺ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് മാതാപിതാക്കൾ.
Discussion about this post