മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കിയ പ്രതിയെ പോലീസ് പിടിച്ചത് ഒൻപത് മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ. മുംബൈ സിറ്റി ക്രൈംബ്രാഞ്ച് ആണ് താനെയിൽ നിന്നും രാജസ്ഥാൻ സ്വദേശിയായ 16 കാരനെ പിടികൂടിയത്. 10 കിലോമീറ്ററോളം പ്രതിക്ക് പിന്നാലെ സിനിമാ സ്‌റ്റൈൽ ചേസിങ് നടത്തിയായിരുന്നു പിടിച്ചത്.
തിങ്കളാഴ്ച രാത്രി 9. 14 ഓടെ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചാണ് സൽമാനെ വധിക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കിയത്.ഏപ്രിൽ 30 ന് സൽമാനെ വധിക്കുമെന്നും ഇക്കാര്യം സൽമാനെ അറിയിക്കണമെന്നുമായിരുന്നു വാക്കുകൾ. ഇതിന് ശേഷം ഫോൺ കട്ട് ചെയ്യുകയും ചെയ്തു.
പോലീസ് ഉടൻ തിരികെ വിളിച്ച് പേരും വിശദാംശങ്ങളും ചോദിച്ചപ്പോൾ റോക്കി ഭായ് എന്നാണ് പേരെന്ന് ആയിരുന്നു മറുപടി. ആഴ്ചകൾക്ക് മുൻപ് ഇ മെയിൽ വഴി സമാനമായ ഭീഷണി എത്തിയിരുന്നു. അതുകൊണ്ടു തന്നെ ഫോൺ കോൾ പോലീസും ഗൗരവത്തിലെടുത്തു. തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിൽ സൽമാന്റെ സുരക്ഷയും വർദ്ധിപ്പിച്ചിരുന്നു.
ജോയിന്റ് പോലീസ് കമ്മീഷണർ ലക്ഷ്മി ഗൗതമിന്റെയും ഡിസിപി പ്രശാന്ത് കാദത്തിന്റെയും നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് മൂന്ന് സംഘങ്ങളെ അന്വേഷണത്തിനായി സജ്ജമാക്കി. കോൾ എത്തിയ മൊബൈൽ കേന്ദ്രീകരിച്ചായി ആദ്യ അന്വേഷണം. ഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്ന് മനസിലാക്കിയ അന്വേഷണ സംഘം ടവർ ലൊക്കേഷൻ പരിശോധിച്ചു. താനെയിലെ ഷാഹ്പൂരിന് സമീപം പദ്ഗയിലാണ് ടവർ ലൊക്കേഷൻ കാണിച്ചത്.
പുലർച്ചെ 1.30 ഓടെ ഫോൺ വീണ്ടും ഓൺ ആക്കുകയും വീണ്ടും ഉടൻ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. ടവർ ലൊക്കേഷൻ പിന്തുടർന്ന് ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് എത്തിയ പോലീസ് തെരുവിന്റെ ഒരു വശത്തായി കാത്തിരുന്നു. രണ്ട് യുവാക്കൾ ബൈക്കിൽ പുറത്തേക്ക് പോകുന്നത് കണ്ടതോടെ പോലീസ് പിന്തുടർന്നു.
ഇതിനിടെ ഫോൺ വീണ്ടും ഓൺ ആക്കിയതായി കൺട്രോൾ റൂമിൽ നിന്നും അറിയിപ്പ് ലഭിച്ചു. പോലീസ് നോക്കിയപ്പോൾ യുവാക്കളിൽ ഒരാൾ ഫോണിൽ നോക്കുന്നതും കണ്ടു. ഇതോടെയാണ് പ്രതിയെ പോലീസ് ഉറപ്പിച്ചത്. സിവിൽ വേഷത്തിൽ യുവാക്കളുടെ ബൈക്കിന് കൈ കാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ബൈക്ക് വെട്ടിച്ച് കടന്നു. തുടർന്നായിരുന്നു പോലീസ് പിന്തുടർന്നത്. ഫോൺ വിളിച്ചത് താനാണെന്ന് 16 കാരൻ സമ്മതിക്കുകയും ചെയ്തു.
പ്രായപൂർത്തിയാകാത്തതിനാൽ ഇയാളെ ജുവനൈൽ ജസ്റ്റീസ് ആക്ടിലെ വകുപ്പ് അനുസരിച്ച് ശിശുക്ഷേമ സമിതിക്ക് മുൻപാകെ ഹാജരാക്കി.
Discussion about this post