ശ്രീനഗർ: ഭീകരവാദത്തിന് പണം സമാഹരിച്ച കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വീണ്ടും എൻഐഎയുടെ പരിശോധന. പുൽവാമയുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇന്ന് രാവിലെ മുതൽ എൻഐഎ പരിശോധന തുടരുന്നത്. ഭീകരവാദത്തിനായി ജമാഅത്ത് ഇ ഇസ്ലാമി ധനസമാഹരണം നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.
ശ്രീനഗർ, ഷോപിയാൻ, പുൽവാമ, അനന്തനാഗ്, കുൽഗാം എന്നിവിടങ്ങളിലാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് യാതൊരു മുന്നറിയിപ്പുമില്ലാതെ എൻഐഎ സംഘം സ്ഥലത്ത് എത്തുകയായിരുന്നു. ജമാഅത്ത് ഇ ഇസ്ലാമിയിലെ അംഗങ്ങളുടെ വീടുകളിലാണ് പ്രധാനമായും പരിശോധന തുടരുന്നത്.
ജമാഅത്ത് ഇ ഇസ്ലാമിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും നാളുകളായി എൻഐഎയുടെ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ എൻഐഎ കണ്ടെടുത്തിരുന്നു. വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്കെന്ന പേരിൽ വിദേശത്ത് നിന്നും വൻ തുക സംഭാവനയായി പിരിച്ച് അത് ഭീകരവാദ പ്രവർത്തനങ്ങൾക്കായി രാജ്യത്ത് വിനിയോഗിച്ചുവെന്നാണ് ജമാഅത്ത് ഇസ്ലാമിയ്‌ക്കെതിരായ കണ്ടെത്തൽ.
Discussion about this post