ന്യൂഡൽഹി: സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന അഗ്നിവീറുകൾക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ പുനർനിയമനം നൽകുന്നതിനുളള നിയമഭേദഗതി വിജ്ഞാപനം ചെയ്തതായി സർക്കാർ അറിയിച്ചു. ബിഎസ്എഫ്, സെൻട്രൽ ഇൻഡസ്ട്രി സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ശസ്ത്ര സീമാ ബൽ, ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) തുടങ്ങിയ അർദ്ധസൈനിക വിഭാഗങ്ങളിലാണ് ഇവരെ നിയമിക്കുക.
പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സിആർപിഎഫിലും അസം റൈഫിൾസിലും ഇതിനുളള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു. കഴിഞ്ഞ വർഷം ആദ്യബാച്ച് അഗ്നിവീറുകളുടെ പരിശീലനം ആരംഭിച്ചിരുന്നു. 2022 ജൂണിലാണ് അഗ്നിവീർ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്.
നാല് വർഷത്തെ ഹ്രസ്വകാലയളവിൽ യുവാക്കളെ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതാണ് പദ്ധതി. ഇതിൽ 25 ശതമാനം പേർക്ക് സേനയിൽ തുടരാം. ബാക്കിയുളളവർക്കാണ് അർദ്ധസൈനിക വിഭാഗങ്ങളിലും മറ്റ് സർക്കാർ ജോലികളിലും പുനർനിയമനത്തിന് സർക്കാർ വഴിയൊരുക്കിയത്. അർദ്ധസൈനിക വിഭാഗങ്ങളിലെ റിക്രൂട്ട്‌മെന്റിൽ അഗ്നിവീറുകൾക്ക് 10 ശതമാനം സംവരണം കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ നടപടികളാണ് പൂർത്തിയാകുന്നത്.
സേനാവിഭാഗങ്ങളിൽ നാല് വർഷം പൂർത്തിയാക്കിയ അഗ്നവീറുകൾക്കാണ് സംവരണത്തിന് യോഗ്യത. ആദ്യബാച്ച് അഗ്നിവീറുകൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷം ഇളവും നൽകിയിരുന്നു. തുടർന്നുളള ബാച്ചുകളിൽ മൂന്ന് വർഷമായിരിക്കും ഇളവ്.
അഗ്നിവീർ പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ നാല് വർഷത്തെ സേവനത്തിന് ശേഷം യുവാക്കൾ തൊഴിൽ രഹിതരാകുമെന്ന വാദം പ്രതിപക്ഷ പാർട്ടികളും ചില തൽപരകക്ഷികളും പ്രചരിപ്പിച്ചിരുന്നു. ഇതിനുളള മറുപടിയായിട്ടാണ് ഇവരുടെ നിയമനത്തിന് അർദ്ധസൈനിക വിഭാഗങ്ങളിൽ സർക്കാർ സംവരണം ഏർപ്പെടുത്തിയത്.
Discussion about this post