കൊച്ചി; 1921 ൽ മലബാറിൽ നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന “1921 പുഴ മുതൽ പുഴ വരെ” സിനിമയ്ക്ക് ആദ്യ ഷോകളിൽ മികച്ച പ്രതികരണം. മാപ്പിള ലഹളയായും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായും കർഷക ലഹളയായും വളച്ചൊടിച്ച് ചരിത്രപുസ്തകങ്ങളിലും പാഠപുസ്തകങ്ങളിലും അച്ചടിമഷികളിൽ രേഖപ്പെടുത്തിയ ഹിന്ദുവംശഹത്യയുടെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ തുറന്നുകാട്ടുക എന്ന വലിയ ഉത്തരവാദിത്വം സംവിധായകൻ മികവോടെ നിറവേറ്റിയിട്ടുണ്ട്.
ഒരു പുഴ ഒഴുകുന്നതുപോലെ തടസമില്ലാതെ ആദ്യാവസാനം ഒഴുക്കോടെ കഥ പറയുന്ന ചിത്രം. പരിമിതികൾക്കുളളിൽ നിന്ന് മികച്ച മേക്കിംഗ്. മലയാളത്തിന്റെ കശ്മീർ ഫയൽസ് ആണ് പുഴ മുതൽ പുഴ വരെ എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ഒരു സമൂഹം നേരിട്ട ക്രൂരപീഡനങ്ങൾ സിനിമയിൽ അത്ര തീവ്രതയോടെ വരച്ചിടുന്നുണ്ട് സംവിധായകൻ.
ഖിലാഫത്തിന്റെ പൊളളത്തരവും അതിന്റെ മറവിൽ മലബാറിൽ മാപ്പിളരാജ്യം കിനാവ് കണ്ട മതഭ്രാന്തൻമാരുടെ വെറിപിടിച്ച ക്രൂരകൃത്യങ്ങളും ഓരോ സീനിലും നിറഞ്ഞുനിൽക്കുന്നു. എല്ലാം ദീനിന് വേണ്ടിയാണെന്ന് വിശ്വസിപ്പിച്ച് മതവെറിയൻമാർ കാട്ടിക്കൂട്ടിയ ക്രൂരതകൾ. ആയുധങ്ങളുമായി ഇരുട്ടിന്റെ മറവിൽ കോവിലകങ്ങളും ഹിന്ദുവീടുകളും തറവാടുകളും
വളഞ്ഞ് അവിടുത്തെ കുട്ടികളെയും സ്ത്രീകളെയും ജീവനോടെ ചുട്ടെരിച്ചതിന്റെയും അവരെ ക്രൂരമായി ബലാത്സംഗം ചെയ്തതിന്റെയും മതംമാറ്റിയതിന്റെയും അറിയാക്കഥകളിലേക്ക് വെളിച്ചം വീശുന്ന ജാലകപ്പാളിയാകും സിനിമയെന്നതിൽ തർക്കമില്ല.
പൂക്കോട്ടൂർ തറവാട്ടിലെ വാല്യക്കാരനായിരുന്ന ചാത്തനിലൂടെയാണ് കഥ മുൻപോട്ടു പോകുന്നത്. മാപ്പിളമാർക്ക് എന്ത് സഹായത്തിനും മുൻപിൽ നിന്ന ഹിന്ദു പ്രമാണിമാരുടെ വീടുകളിൽ ഇരുട്ടിന്റെ മറവിൽ രക്തദാഹികളായി എത്തുന്ന കലാപകാരികൾ. രാത്രി ഖിലാഫത്തിന്റെ പിരിവ് ചോദിച്ച് വിളിച്ചുണർത്തി വാതിൽ തുറപ്പിച്ച് ചതിയിലൂടെ കഴുത്തരിഞ്ഞ കഥ. ഒപ്പം നടന്നവർ ചതിക്കില്ലെന്ന വിശ്വാസത്തിൽ വാതിൽ തുറന്നവർക്ക് ആ കാഴ്ചകൾ അവസാനത്തേത് ആയി മാറുകയാണ്. ചാത്തനായി ആർഎൽവി രാമകൃഷ്ണൻ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. തറവാട്ടുകാരണവരായി ജോയ് മാത്യുവും ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു.
പോരാളിയായി ഒരുകൂട്ടം ചരിത്രകാരൻമാർ കെട്ടിപ്പൊക്കിയ വാരിയംകുന്നന്റെ ഭീരുത്വം സിനിമയിൽ ഉടനീളം സംവിധായകനും തിരക്കഥാകൃത്തുമായ രാമസിംഹൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. തലൈവാസൽ വിജയ് ആണ് വാരിയംകുന്നനായി ചിത്രത്തിൽ വേഷമിട്ടത്. ദിനേശ് പണിക്കർ, കോഴിക്കോട് നാരായണൻ നായർ, ഷോബി തിലകൻ, ഷിബു തിലകൻ തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങളുമായി ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനും രണ്ടര പതിറ്റാണ്ട് മുൻപുളള കഥയായതിനാൽ ആ കാലഘട്ടം പുന;സൃഷ്ടിക്കുന്നതിൽ നേരിട്ട വെല്ലുവിളി സംവിധാനരംഗത്തെ പരിചയസമ്പത്ത് കൊണ്ട് രാമസിംഹൻ മറികടക്കുന്നു. ഹിന്ദുക്കളുടെ തലയും ഉടലും അറുത്തിട്ട തൂവൂർ കിണറും ആ സംഭവങ്ങളുമൊക്കെ ഭയാനകത ചോർന്നുപോകാതെ സെൻസർ നിയമങ്ങളുടെ പരിമിതികളിൽ നിന്ന് സിനിമയിൽ ദൃശ്യവൽക്കരിച്ചിട്ടുണ്ട്.
ഇടനെഞ്ചിൽ വിങ്ങലുയർത്തുന്ന ഈ ദൃശ്യങ്ങൾ തിയറ്റർ വിട്ടാലും പ്രേക്ഷകരുടെ ഹൃദയത്തിൽ അവശേഷിക്കും. കൈയ്യടിക്ക് പകരം അവസാനനിമിഷങ്ങളിൽ തിയറ്ററുകളിൽ നിന്നുയരുന്ന നെടുവീർപ്പുകളാണ് രാമസിംഹൻ അബൂബക്കറിനുളള പൂച്ചെണ്ടുകൾ.
Discussion about this post