പട്‌ന: ബിഹാറിൽ നടന്ന പ്രതിപക്ഷ യോഗത്തിനിടെ രാഹുൽഗാന്ധിയോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്.’ ഭാരത് ജോഡോ യാത്ര രാഹുൽ ഭംഗിയായി പൂർത്തിയാക്കി. ലോക്‌സഭയിൽ മികച്ച പ്രാസംഗികനാണ് അദ്ദേഹം. അടുത്തിടെയായി രാഹുൽ നന്നായി ജോലി ചെയ്യുന്നു. ഇതുമാത്രം പോരാ. എത്രയും പെട്ടെന്ന് വിവാഹം കഴിക്കൂ” എന്നായിരുന്നു ലാലുവിന്റെ വാക്കുകൾ.
രാഹുൽ ഇനിയും താടി വളർത്തരുത്. ഇത് നരേന്ദ്രമോദിയുടെ പഴയ ശീലമാണ്. അത് നമ്മളെല്ലാവരും ചേർന്ന് പെട്ടെന്ന് തന്നെ ചെറുതാക്കി കൊടുക്കും. ‘നീ എന്റെ ഉപദേശം കേട്ടില്ല, ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. പക്ഷെ സമയം അതിക്രമിച്ചിട്ടില്ല, വിവാഹം കഴിക്കു. രാഹുലിന്റെ വിവാഹഘോഷയാത്രയിൽ ഞങ്ങൾക്കെല്ലാവർക്കും പങ്കെടുക്കണം. രാഹുലിനെ കാണുമ്പോഴെല്ലാം വിവാഹം കഴിക്കാൻ നിർബന്ധിക്കാറുണ്ടെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. മകൻ എന്റെ വാക്കുകൾ കേൾക്കുന്നില്ലെന്ന് സോണിയ ഗാന്ധിയും എന്നോട് പറഞ്ഞിരുന്നു. രാഹുൽ ദയവായി എന്റെ വാക്കുകൾ കേക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഈ സമയം നേതാക്കളെല്ലാവരും മുൻ കേന്ദ്രമന്ത്രി കാര്യമായി എന്തോ പറയാൻ ശ്രമിക്കുകയാണെന്ന് വിചാരിച്ച് ശ്രദ്ധയോടെ കാത്തിരിക്കുകയായിരുന്നു. വിവാഹകാര്യം കേട്ടതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു. ചെറിയ ചമ്മലോടെ രാഹുലും മറ്റുള്ളവർക്കൊപ്പം ചിരിയുടെ ഭാഗമായി.
ലാലുപ്രസാദിന്റെ നിർബന്ധത്തിന് വഴങ്ങി കല്യാണം കഴിക്കാമെന്ന് രാഹുലിന് തലകുലുക്കി സമ്മതിക്കേണ്ടിയും വന്നതോടെ മറ്റ് നേതാക്കളും ഉറക്കെ പൊട്ടിച്ചിരിച്ചു.
Discussion about this post