തിരുവനന്തപരും: കോടതിയിൽ തൊണ്ടി മുതലായി സൂക്ഷിച്ച കഞ്ചാവ് കാണാനില്ല. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിൽ സൂക്ഷിച്ച കഞ്ചാവാണ് പകുതിയും കാണാതെ പോയത്. കഞ്ചാവ് എലി കരണ്ടതാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
2016 ൽ കന്റോൺമെന്റ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ തൊണ്ടി മുതലാണ് ഇത്. ഈ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ മാർക്ക് ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പുറത്തെടുത്തു. ഇതോടെയാണ് പകുതിയും കാണാനില്ലെന്ന് വ്യക്തമായത്.
തിരുവനന്തപുരം സ്വദേശി സാബുവിന്റെ അറസ്റ്റിനിടയാക്കിയ സംഭവത്തിൽ 125 ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. പിന്നീട് ഇതിൽ നിന്നും 100 ഗ്രാം പരിശോധനയ്ക്കായി അയച്ചു. ബാക്കിയുണ്ടായിരുന്ന 25 ഗ്രാം കഞ്ചാവ് ആണ് തൊണ്ടി മുതലായി സൂക്ഷിച്ചിരുന്നത്. എന്നാൽ പുറത്തെടുത്തപ്പോൾ വെറും 10 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്.
ബാക്കിയുണ്ടായിരുന്ന കഞ്ചാവ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ബാക്കി എവിടെ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ആയിരുന്നു എലി കരണ്ടെന്ന് പ്രോസിക്യൂഷൻ മറുപടി നൽകിയത്. ഇത് തൊണ്ടി മുതലായി രേഖപ്പെടുത്തി കോടതി വിചാരണ നടപടികൾ ആരംഭിച്ചു.
Discussion about this post