കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്ക് കൽക്കട്ട ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വിമത എംഎൽഎ റിതബ്രത ബാനർജിയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കർ രതീന്ദ്ര ബോസിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് കൃഷ്ണ റാവു അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹർജി നിരസിച്ചത്.
തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്ത മുതിർന്ന നേതാവ് ശോഭൻദേവ് ചട്ടോപാധ്യായ ആണ് ഈ ആവശ്യവുമായി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മെയ് 6-ന് ചേർന്ന തൃണമൂൽ എംഎൽഎമാരുടെ യോഗത്തിലാണ് ശോഭൻദേവ് ചട്ടോപാധ്യായയെ പ്രതിപക്ഷ നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തത്. ഇതിനിടയിലാണ് പാർട്ടിയിൽ വിമത നീക്കം ശക്തമായത്. ആകെ 80 ടിഎംസി എംഎൽഎമാരുള്ളതിൽ 58 പേരുടെ ഭൂരിപക്ഷം ഉറപ്പാക്കി റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം സ്പീക്കറെ സമീപിച്ചു. എംഎൽഎമാർ നേരിട്ടെത്തി പിന്തുണ അറിയിച്ചതോടെ സ്പീക്കർ രതീന്ദ്ര ബോസ് റിതബ്രതയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുകയായിരുന്നു.
പതിനെട്ടാം പശ്ചിമ ബംഗാൾ നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ച ജൂൺ 18 ന് തന്നെയാണ് മമത ക്യാമ്പിന് തിരിച്ചടിയായി ഈ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു വ്യക്തിയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാൻ സ്പീക്കർക്ക് അധികാരമില്ല എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് കോടതിയിൽ ഉയർത്തിയ വാദം. ഏത് രാഷ്ട്രീയ പാർട്ടിയാണോ പ്രതിപക്ഷത്തുള്ളത്, ആ പാർട്ടിയുടെ നേതൃത്വമാണ് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത്, അല്ലാതെ നിയമസഭാ കക്ഷിയിലെ ഒരു വിഭാഗമല്ല. സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പാർട്ടി അച്ചടക്കത്തെ തകർക്കുന്നതാണെന്നും ടിഎംസി വാദിച്ചു. എന്നാൽ വസ്തുതകൾ പരിശോധിച്ച കോടതി, സ്പീക്കറുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കി.








