ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ നയിക്കുന്ന ശുഭ്മാൻ ഗില്ലിനെ ട്വന്റി-20 ടീമിൽ നിന്ന് ഒഴിവാക്കിയതിനെയും, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന സർഫറാസ് ഖാൻ, ആഖിബ് നബി എന്നിവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെയും അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു.
ഈ വർഷം നടന്ന ടി20 ലോകകപ്പിന് തൊട്ടുമുമ്പാണ് വൈസ് ക്യാപ്റ്റനായിരുന്ന ഗില്ലിനെ ട്വന്റി-20 ടീമിൽ നിന്ന് സെലക്ടർമാർ പുറത്താക്കിയത്. അസ്ഹറുദ്ദീൻ ഉന്നയിച്ച പ്രധാന വിമർശനങ്ങൾ ഇങ്ങനെയാണ്: “ഗിൽ ക്യാപ്റ്റൻസി ചുമതല വളരെ ഭംഗിയായി നിർവ്വഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനവും ഒരുപാട് മെച്ചപ്പെട്ടു. എല്ലാ ഫോർമാറ്റുകൾക്കും അനുയോജ്യനായ ഒരു മികച്ച കളിക്കാരനെ എന്തിനാണ് ടി20യിൽ നിന്ന് ഒഴിവാക്കിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല,” അസ്ഹറുദ്ദീൻ പറഞ്ഞു.
അതേസമയം, ടി20യിൽ സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ പുതിയ ക്യാപ്റ്റനാക്കിയ സെലക്ടർമാരുടെ തീരുമാനത്തെ അദ്ദേഹം പിന്തുണച്ചു. ശ്രേയസിന് മികച്ച ക്രിക്കറ്റിങ് ബുദ്ധിയുണ്ടെന്നും വരുംദിവസങ്ങളിൽ അദ്ദേഹം മികച്ചൊരു നായകനായി മാറുമെന്നും അസ്ഹർ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയെ റെക്കോർഡ് നേട്ടത്തോടെ മൂന്നാമത് ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചിട്ടും സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻസിയിൽ നിന്നും ടീമിൽ നിന്നും മാറ്റിയ സെലക്ടർമാരുടെ തീരുമാനത്തോട് അസ്ഹറുദ്ദീൻ യോജിച്ചു. ക്രിക്കറ്റിൽ മുൻകാല പ്രകടനങ്ങൾ മാത്രം നോക്കി ഇരിക്കാനാകില്ലെന്നും, ഒരുപാട് യുവതാരങ്ങൾ അവസരം കാത്തുനിൽക്കുന്നതിനാൽ നിരന്തരം മികച്ച പ്രകടനം പുറത്തെടുക്കുന്നവർക്ക് മാത്രമേ ടീമിൽ സ്ഥാനമുണ്ടാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആഭ്യന്തര ക്രിക്കറ്റിൽ വൻ പ്രകടനം നടത്തുന്ന സർഫറാസ് ഖാൻ, ആഖിബ് നബി എന്നിവരെ ടെസ്റ്റ് ടീമിൽ എടുക്കാത്തതിൽ അസ്ഹർ കടുത്ത നിരാശ രേഖപ്പെടുത്തി. “ആഖിബ് നബി മികച്ചൊരു റെഡ് ബോൾ ബൗളറാണ്. സ്വിങ് ബൗളിംഗിൽ മികച്ച കഴിവുള്ള അവനെയോർത്ത് സങ്കടമുണ്ട്. രഞ്ജി ട്രോഫിയിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി (2024-25 ൽ 44 വിക്കറ്റ്, 2025-26 ൽ 60 വിക്കറ്റ്) വിക്കറ്റുകൾ വാരിക്കൂട്ടിയിട്ടും അവന് ടെസ്റ്റ് ടീമിൽ ഇടമില്ല. പ്രായം കഴിഞ്ഞ ശേഷമാണോ ഇവർക്ക് അവസരം നൽകുന്നത്?”
എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം എന്ന് പറയുമെങ്കിലും, അവിടെ മികച്ച പ്രകടനം നടത്തുന്നവരുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ അത് കളിച്ചിട്ട് എന്താണ് കാര്യമെന്നും അദ്ദേഹം ചോദ്യമുയർത്തി. നബി ഒരു ടി20 ബൗളർ അല്ലെന്നും, അവൻ ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യനാണെന്ന് സെലക്ടർമാർ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഹിത് ശർമ്മ, വിരാട് കോലി എന്നിവരുടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തികച്ചും അവരുടെ വ്യക്തിപരമായ തീരുമാനമായിരിക്കണം. തങ്ങളുടെ ശരീരത്തിന് എപ്പോഴാണ് വിശ്രമം വേണ്ടതെന്നും മാനസിക കരുത്ത് എങ്ങനെയാണെന്നും ഒരു കളിക്കാരന് കൃത്യമായി അറിയാം. രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയ രണ്ട് താരങ്ങളെയും അർഹിക്കുന്ന ബഹുമാനത്തോടെ കാണണമെന്നും അസ്ഹറുദ്ദീൻ വ്യക്തമാക്കി.












