ലഖ്നൗ : ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു മോശം കാര്യം ചെയ്യേണ്ടി വന്നതെന്ന് ആതിഖ് അഹമ്മദിന്റെ ശവക്കുഴി വെട്ടിയ ജനു ഖാൻ. തന്റെ 20 വർഷത്തെ ജോലിക്കിടയിൽ ഇത് ആദ്യത്തെ അനുഭവമാണ്. ഇത്തരം ആളുകൾക്ക് വേണ്ടി കുഴിവെട്ടിയതിൽ താൻ അങ്ങേയറ്റം പശ്ചാത്തപിക്കുന്നതായും ജനു ഖാൻ പറഞ്ഞു.
“നിരവധി പേരെ കൊന്നവരാണ് ഇവർ. ആയിരക്കണക്കിന് കുടുംബം തകർത്തവരാണ്. ഇങ്ങനെയുള്ളവന്മാരുടെ കുഴിവെട്ടി എന്ന രീതിയിൽ എന്റെ പേരു കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എന്ത് ചെയ്യാം. എന്റെ ജോലി ഇതായിപ്പോയി. ഇവർക്ക് ശവക്കുഴി വെട്ടാൻ പറഞ്ഞപ്പോൾ തന്നെ എനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു“ ജനുഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കസാരി മസാരി ഖബറിലെ ശവക്കുഴിവെട്ടുകാരനാണ് ജനു ഖാൻ.
ഞായറാഴ്ച്ച രാത്രിയിലാണ് അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ആതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും ഖബറടക്കം നടന്നത്. ജയിലിലായ മക്കളും ഒളിവിലായ ഭാര്യയും ഖബറടക്കത്തിൽ പങ്കെടുത്തില്ല. കനത്ത സുരക്ഷയിലാണ് ഖബറടക്കം നടന്നത്.
മാദ്ധ്യമ പ്രവർത്തകരെന്ന വ്യാജേന എത്തിയവരായിരുന്നു ആതിഖ് അഹമ്മദിനേയും അഷ്രഫ് അഹമ്മദിനേയും പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നത്. മൂന്ന് പേരടങ്ങിയ സംഘത്തിലെ എല്ലാവരേയും പോലീസ് പിടികൂടിയിരുന്നു. ആതിഖ് അഹമ്മദിന്റെ എതിർ ഗ്യാംഗിൽ പെട്ടവരാണ് കൊല നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ് കൊലപാതകത്തിൽ അറസ്റ്റിലായത്.
Discussion about this post