മെൽബൺ; ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസിൽ മെഡൽ പ്രതീക്ഷയായിരുന്ന സാനിയ മിർസ – രോഹൻ ബൊപ്പണ്ണ സഖ്യത്തിന് ഫൈനലിൽ കാലിടറി. ബ്രിസീലിന്റെ ലൂയിസ സ്റ്റെഫാനി – റാഫേൽ മത്തോസ് സഖ്യത്തോട് ഇരുവരും പരാജയപ്പെട്ടു. 6-7 (2-6), 2-6 എന്ന സ്‌കോറിലായിരുന്നു ബ്രസീൽ സഖ്യത്തിന്റെ വിജയം.
സെമിയിൽ മികച്ച പ്രകടനത്തോടെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ബ്രിട്ടന്റെ നീൽ പുസ്‌കി – യുഎസ് താരം ഡിസറെ ക്രൗഷിക് സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയിരുന്നത്. ഈ ടൂർണമെന്റോടെ ഗ്രാൻഡ്സ്ലാം മത്സരങ്ങളിൽ നിന്ന് വിടവാങ്ങുമെന്ന് സാനിയ മിർസ പ്രഖ്യാപിച്ചിരുന്നു. കിരീടനേട്ടത്തോടെ അവസാനിപ്പിക്കാനുളള സാനിയയുടെ ആഗ്രഹമാണ് ഫൈനലിൽ പൊലിഞ്ഞത്.
തുടക്കം മുതൽ സാനിയയ്ക്കും ബൊപ്പണ്ണയ്ക്കും പലപ്പോഴും കളിയുടെ താളം കണ്ടെത്താനായില്ല. ബ്രസീൽ സഖ്യം ഓരോ പിഴവുകളും മുതലെടുത്ത് പോയിന്റുകൾ നേടിക്കൊണ്ടിരുന്നു. ഇരുവരുടെയും ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണിത്.
ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ട് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സാനിയ നേടിയിട്ടുണ്ട്. 2009 ൽ മഹേഷ് ഭൂപതിയുമൊത്ത് മിക്‌സഡ് ഡബിൾസിലും 2016 ൽ മാർട്ടിന ഹിംഗിസുമൊത്ത് വനിതാ ഡബിൾസിലും ആയിരുന്നു ഈ കിരീടനേട്ടം.
താൻ തുടങ്ങിയത് മെൽബണിലായിരുന്നുവെന്നും തന്റെ ഗ്രാൻഡ്സ്ലാം കരിയർ അവസാനിപ്പിക്കാനായി ഇതിലും നല്ലൊരു വേദിയില്ലെന്നും മത്സരത്തിന് മുൻപുളള അഭിമുഖത്തിൽ സാനിയ പറഞ്ഞിരുന്നു. 36 വയസാണ് സാനിയയ്ക്ക്. രോഹൻ ബൊപ്പണ്ണയ്ക്ക് വരുന്ന മാർച്ചിൽ 43 ലെത്തും. ഫെബ്രുവരിയിൽ നടക്കുന്ന ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പിലൂടെ പ്രൊഫഷണൽ കരിയർ അവസാനിപ്പിക്കുമെന്നും സാനിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post