തൃശൂർ: ഇക്കുറിയും കൈനീട്ടവും വിഷുക്കോടിയുമായി തൃശൂരിനോടുളള സ്‌നേഹം അരക്കിട്ടുറപ്പിച്ച് സുരേഷ് ഗോപി. കൗസ്തുഭം ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേത്രവാദ്യ കലാകാരൻമാരുൾപ്പെടെ വാദ്യകലാകാരൻമാർക്ക് അദ്ദേഹം കൈനീട്ടവും വിഷുക്കോടിയും നൽകി. കേരളത്തിലെ മുഴുവൻ വാദ്യ മേള കലാകാരൻമാരുടെ കൺസോർഷ്യം രൂപീകരിക്കാനായി തന്റെ സിനിമയിൽ നിന്നുളള വരുമാനത്തിൽ നിന്ന് 10 ലക്ഷം രൂപയും സുരേഷ് ഗോപി പ്രഖ്യാപിച്ചു.
കൺസോർഷ്യത്തിന്റെ തുടക്കത്തിനായിട്ടാണ് തുക നൽകുക. മകളുടെ പേരിലുളള ട്രസ്റ്റ് വഴിയാണ് പണം കൈമാറുക. മിമിക്രി കലാകരൻമാരുടെ സംഘടനയായ മായുമായി ചേർന്ന് നടത്തുന്ന ഷോയിലൂടെ കൂടുതൽ സഹായങ്ങൾ ഉറപ്പുവരുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. ആറ് മാസങ്ങളായി ഇതിനുളള ചർച്ചയിലാണ്. സ്‌പോൺസർമാരെ ഉൾപ്പെടെ തേടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്സവകാലത്തെ വരുമാനം കൊണ്ട് മാത്രം മക്കളെ പഠിപ്പിച്ച് വലുതാക്കി വിട്ട് പിന്നെ ഒരിക്കലും മക്കളുടെ മുൻപിൽ കൈ നീട്ടേണ്ട അവസ്ഥയൊരുക്കാത്ത തരത്തിൽ ഈ കലാകാരൻമാർക്ക് കൺസോർഷ്യം ഗുണകരമായി മാറണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ പ്രമുഖരായ ബിസിനസുകാരുൾപ്പെടെ എല്ലാവരുടെയും പിന്തുണയും ഇതിനായി താരം അഭ്യർത്ഥിച്ചു.
തൃശൂർ കൗസ്തുഭം ഹാളിൽ നടന്ന ചടങ്ങിൽ കേളത്ത് അരവിന്ദാക്ഷൻ മാരാർ ഉൾപ്പെടെയുളളവർ സുരേഷ് ഗോപിയിൽ നിന്ന് കൈനീട്ടവും വിഷുക്കോടിയും ഏറ്റുവാങ്ങി. ക്ഷേത്ര വാദ്യകലാ അക്കാദമി തൃശൂർ ജില്ലാ കമ്മിറ്റി സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ഷേത്ര വാദ്യകലാ ക്ഷേമസഭ, ഹരിശ്രീ വാദ്യകലാക്ഷേത്രം, പൂരപ്രേമി സംഘം തുടങ്ങിയവരും സുരേഷ് ഗോപിയെ ആദരിച്ചു.
വ്യാഴാഴ്ച പുന്നയൂർ പഞ്ചായത്തിലും സുരേഷ് ഗോപി വിഷുകൈനീട്ടവും വിഷുക്കോടിയും നൽകും. കഴിഞ്ഞ വർഷം സുരേഷ് ഗോപിയുടെ വിഷുകൈനീട്ടം രാഷ്ട്രീയലക്ഷ്യത്തോടെ എതിരാളികൾ വിവാദമാക്കി മാറ്റാൻ നോക്കിയിരുന്നു. വടക്കുംനാഥ ക്ഷേത്രത്തിലെ പൂജാരി കൈനീട്ടം നൽകുന്നത് വിലക്കിയും മറ്റുമായിരുന്നു സിപിഎം ഉൾപ്പെടെയുളള പാർട്ടികളുടെ രാഷ്ട്രീയ ആക്രമണം. പിൻവാങ്ങില്ലെന്നും ഇക്കുറിയും കൈനീട്ടം നൽകാൻ താൻ എത്തുമെന്നും സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post