തിരുവനന്തപുരം; രാജ്യത്ത് സ്വകാര്യ നിക്ഷേപം വരുന്നില്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റിയംഗവും മുൻ സംസ്ഥാന ധനമന്ത്രിയുമായ ടി.എം തോമസ് ഐസക്ക്്. കേന്ദ്ര ബജറ്റിനെ വിമർശിച്ച് സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സംസാരിക്കുകയായിരുന്നു തോമസ് ഐസക്ക്.
അമൃതകാലത്തെക്കുറിച്ചുളള ബജറ്റാണ് എന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പറയുന്നത്. ഇങ്ങനൊരു കാലത്തെക്കുറിച്ച് ഓർമ്മ വന്നത് ഒൻപത് വർഷത്തെ കലികാലം കഴിഞ്ഞപ്പോഴാണ്. അദാനിയുടെയും കൂട്ടരുടെയും പ്രതിസന്ധി ബജറ്റിൽ മാത്രമല്ല എൻഡിഎ സർക്കാരിന് മേൽ നീണ്ട ഒരു കരിനിഴൽ വീഴ്ത്തിക്കഴിഞ്ഞുവെന്ന് തോമസ് ഐസക്ക് പറയുന്നു.
രാജ്യത്ത് സ്വകാര്യ നിക്ഷേപത്തിന് ഇടിവ് വന്നു. രാജ്യം വികസിക്കണമെങ്കിൽ അദാനിയെപ്പോലെ ആറേഴ് പേര് ഇന്ത്യയിൽ വേണമെന്നാണ് സർക്കാർ നിലപാട്. അതുപോലുളള ചാമ്പ്യൻ നിക്ഷേപകരെ വളർത്തണമെന്ന നിലപാടാണ് നീതി ആയോഗ് ഉൾപ്പെടെയുളളവർക്കെന്നും തോമസ് ഐസക്ക് പറയുന്നു. സ്വകാര്യ നിക്ഷേപകരെ കൈകാര്യം ചെയ്യുന്ന രീതിയാണ് നിക്ഷേപത്തിന് തടസമായി നിൽക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.
നികുതി വരുമാനവും നികുതിയേതര വരുമാനവും കഴിഞ്ഞവർഷത്തേക്കാൾ കൂടിയെങ്കിലും ദേശീയ വരുമാനം വെച്ച് നോക്കുമ്പോൾ വർദ്ധനയില്ല. റവന്യൂ വരുമാനം വർദ്ധിക്കാതെ മൂലധനച്ചെലവ് ഗണ്യമായി വർദ്ധിപ്പിച്ചത് പാവപ്പെട്ടവരെ പിഴിഞ്ഞിട്ടാണെന്നും പാവപ്പെട്ടവർക്ക് നൽകാനുളള ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയാണെന്നും തോമസ് ഐസക്ക് ആരോപിക്കുന്നു.
ഇന്ത്യയിലെ സമ്പന്നർ തടിച്ചുകൊഴുക്കുന്നു. ഒരു ശതമാനം വരുന്ന ഇന്ത്യക്കാരുടെ കൈയ്യിലാണ് രാജ്യത്തിന്റെ നാൽപത് ശതമാനം സ്വത്ത്. സമ്പന്നർക്ക് നികുതി ചുമത്തി മൂലധനച്ചെലവ് ഉയർത്താൻ പണം കണ്ടെത്തുന്നതിന് പകരം പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരുകയാണെന്നും തോമസ് ഐസക്ക് വിമർശിക്കുന്നു.
ഇന്ത്യ വികസനത്തിൽ കുതിക്കുകയാണന്ന് പറയുമ്പോഴും വിദ്യാഭ്യാസ രംഗം വളരെ പിന്നിലാണെന്നാണ് തോമസ് ഐസക്കിന്റെ കണ്ടെത്തൽ. പത്താം തരം പാസാകുന്നവർ 50 ശതമാനമാണ്. മോദിയുടെ ഭരണകാലത്ത് ആരോഗ്യനിലയിൽ മറ്റ് രാജ്യങ്ങളിലും പിന്നോട്ട് പോയെന്നും ഐസക്ക് കുറ്റപ്പെടുത്തുന്നു.
Discussion about this post