ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്ക് ഒളിച്ചിരിക്കാൻ സഹായം നൽകിയവരുടെ വീടുകൾ കണ്ടുകെട്ടി പോലീസ്. ബന്ദിപ്പോര ജില്ലയിലെ ഗുന്ദ്‌പോര-രാംപോര, ചിറ്റിബാണ്ടി എന്നീ ഗ്രാമങ്ങളിലെ വീടുകൾ ആണ് കണ്ടുകെട്ടിയത്. വരും ദിവസങ്ങളിലും സമാനമായ നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.
ഗുന്ദ്‌പോര-രാംപോരയിലെ അബ്ദുൾ മജീദ് റെഷിയുടെ വീടാണ് കണ്ടുകെട്ടിയത്. ഭീകരർക്ക് സഹായം നൽകിയ സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ചിറ്റിബാണ്ടി ഗ്രാമത്തിൽ മൊഹ്ദ് ജമാൽ മാലിക്കിന് നേരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഇയാളുടെ വീട് കണ്ടുകെട്ടിയ പോലീസ് കേസ് എടുത്ത് അന്വേഷണവും ആരംഭിച്ചു. ഭീകരാക്രമണങ്ങൾക്കായി എത്തുന്നവർക്ക് അഭയം നൽകിയാൽ കർശന നടപടിയായിരിക്കും സ്വീകരിക്കുകയെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം കൊടും കുറ്റവാളിയും നിരവധി ഭീകരാക്രമണ കേസിലെ പ്രതിയുമായ ലഷ്‌കർ ഇ ത്വായ്ബ കമാൻഡർക്കായി പോലീസ് വ്യാപക തിരച്ചിൽ തുടരുകയാണ്. പുൽവാമയിലെ കാക്കപ്പോരയിലാണ് തിരച്ചിൽ തുടരുന്നത്. പ്രദേശത്ത് ഇയാൾ എത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
Discussion about this post