ലക്‌നൗ: ഉമേഷ് പാൽ കൊലക്കേസിലെ പ്രതിയായ കൊടും കുറ്റവാളിയെ ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പോലീസ്. അതിക് അഹമ്മദിന്റെ ഗ്യാംഗിലെ പ്രധാനിയായ ഉസ്മാൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുമായുള്ള ഏറ്റുമുട്ടലിൽ പോലീസുകാരിൽ ചിലർക്കും പരിക്കേറ്റു.
പ്രയാഗ്‌രാജിലെ കൗദിയാരയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു ഏറ്റുമുട്ടൽ. പോലീസിനെ ആക്രമിച്ച് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ് സൂചന. ഇതോടെ ഏറ്റുമുട്ടലിലൂടെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. പോലീസിന്റെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളെ പ്രയാഗ്‌രാജിലെ സ്വരൂപ് റാണി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
ബിഎസ്പി എംഎൽഎ രാജു പാലിനെ അതിക് അഹമ്മദിന്റെ സംഘം കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃക് സാക്ഷിയാണ് ഉമേഷ് പാൽ. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ കഴിഞ്ഞ മാസം 24 നായിരുന്നു ഉമേഷ് പാലിനെ അതിക് അഹമ്മദിന്റെ സംഘം കൊലപ്പെടുത്തിയത്. ഉമേഷ് പാലിന് നേർക്ക് ആദ്യം വെടിയുതിർത്തത് ഉസ്മാൻ ആണ്. ഇതിന് പുറമേ അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള പോലീസുകാരനെയും ഉസ്മാൻ വെടിയുതിർത്ത് പരിക്കേൽപ്പിച്ചിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം ഉൾപ്പെടെ പോലീസ് പ്രഖ്യാപിച്ചിരുന്നു.
സംഭവത്തിൽ ഉമേഷ് പാലിന്റെ ഭാര്യയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. അതിക് അഹമ്മദ്, സഹോദരൻ അഷ്‌റഫ്, ഇവരുടെ ഭാര്യ ഷൈസ്ത പർവീൺ, എന്നിവർക്കെതിരെയാണ് കേസ്. അതേസമയം ഏറ്റുമുട്ടലിലൂടെ പോലീസ് വധിക്കുന്ന കേസിലെ രണ്ടാമത്തെയാളാണ് ഉസ്മാൻ. ദിവസങ്ങൾക്ക് മുൻപ് കേസിലെ മറ്റൊരു പ്രതിയും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു.
Discussion about this post