ലക്‌നൗ : ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ നിരവധി കേന്ദ്ര മന്ത്രിമാരും വ്യവസായ പ്രമുഖരും പങ്കെടുക്കും. ഗ്ലോബൽ ട്രേഡ് ഷോയുടെ ഉദ്ഘാടനവും ഇൻവെസ്റ്റ് യുപി 2.0 ലോഞ്ചിംഗും പ്രധാനമന്ത്രി നിർവഹിക്കും.
ക്രമസമാധാനത്തിനും സുസ്ഥിരതയ്ക്കും മികച്ച ഭരണത്തിനും പേരുകേട്ട സംസ്ഥാനമാണ് ഉത്തർപ്രദേശ് എന്ന് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വികസനത്തെ പാതയിൽ എത്തിക്കുന്നതിന് യുപിയുടെ പങ്ക് നിർണായകമാണ്. സംസ്ഥാനമിന്ന് നിക്ഷേപകരുടെ ഹബ്ബായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
യുപിയിൽ, ഡയറി, ഫിഷറീസ്, കൃഷി, ഭക്ഷ്യ സംസ്‌കരണം എന്നീ മേഖലകളിൽ നിരവധി പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ന്, രാജ്യം കാർഷിക മേഖലയിലും കർഷകരുടെ ചെലവ് കുറയ്ക്കുന്നതിലമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽ പ്രകൃതിദത്തമായ കൃഷിയെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ഹരിത വളർച്ച, എന്നീ മേഖലകളിൽ നിക്ഷേപകർക്ക് മികച്ച അവസരങ്ങളാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രമുഖ വ്യവസായികളെയും നേതാക്കളെയും അക്കാദമീഷ്യന്മാരെയും ബിസിനസുകാരെയും ഒന്നിച്ച് കൊണ്ടുവന്ന് ബിസിനസ് അവസരങ്ങൾ വിനിയോഗിക്കുകയാണ്, യുപി ആഗോള നിക്ഷേപക സമിതി 2023 ലൂടെ ലക്ഷ്യമിടുന്നത്.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി ഉയരാനൊരുങ്ങുന്ന സംസ്ഥാനത്തിന് മികച്ച നിക്ഷേപ സാധ്യതകളാണ് ലഭിക്കുന്നത്.
Discussion about this post