ജീവിതത്തിൽ പ്രതിസന്ധികളെ തകരാതെ നേരിട്ടവർ എന്നും മറ്റുള്ളവർക്ക് ഹീറോകളാണ്. അത് മാത്രമല്ല പ്രചോദനവുമാണ്. തകർന്ന് പോകുമെന്ന് തോന്നിയാലും നിശ്ചയദാർഢ്യം കൊണ്ട് മാതൃകയായി മാറുന്നവരുടെ ജീവിതകഥ നമുക്കെപ്പോഴും സന്തോഷം പകരുന്നതാണ്. ആലപ്പുഴ സനാതനധർമ്മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. വൈശാഖ് സദാശിവന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പിന്നിട്ട വഴികളും കരുത്തോടെ പോരാടി രാഷ്ട്രസേവനത്തിനൊപ്പം മികവാർന്ന നേട്ടങ്ങളിലേക്കെത്തിയതും വൈശാഖ് ഫേസ്ബുക്ക് പോസ്റ്റിൽ തുറന്ന് പറയുന്നു..
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം – വിയർപ്പിന്റെ വില
——————————–
മുന്നില്‍ കാണുന്ന ബാല്യങ്ങളിലും കൗമാരങ്ങളിലുമെല്ലാം പൊതുവേ ഉത്കണ്ഠ ഉള്ള ഒരാളാണ് ഞാന്‍. വിദ്യാർത്ഥികളുമായി നേരിട്ട് ബന്ധപ്പെട്ടു നിൽക്കുന്നതു കൊണ്ടാകാം ഈ ആകുലതയൊക്കെ തോന്നുന്നത്… പണപ്പെരുപ്പം ഗണ്യമായ ഇക്കാലത്ത് ശരിക്കും പണത്തിന്റെ മൂല്യമറിയാതെ അത് ചെലവാക്കുന്ന ഒരു തലമുറ വളർന്നു വരുന്നുവെന്നതാണ് എന്റെ നിരീക്ഷണം. ഒരു LD ക്ലർക്കിന് കിട്ടുന്ന മാസശമ്പളത്തെക്കാൾ കൂടുതല്‍ തുക ഒരാഴ്ചത്തേക്ക് ‘പോക്കറ്റ് മണി’ കിട്ടുന്ന ബാല്യ കൗമാരങ്ങൾ നമുക്ക് ചുറ്റുമുണ്ടെന്നു പറഞ്ഞാൽ അതിശയോക്തി അല്ല… നിലയില്ലാതെ, കയ്യിലേക്ക് പണം എത്തുമ്പോള്‍, അതിന്റെ മൂല്യം പലപ്പോളും വിസ്മരിക്കപ്പെടുന്നുണ്ട്. മുന്നില്‍ കാണുന്ന ജീവിതങ്ങളെ പലപ്പോളും നമ്മള്‍ താരതമ്യപ്പെടുത്തുന്നത് നമ്മുടെ അനുഭവങ്ങളോടും ജീവിതത്തോടും ആയിരിക്കും. ശരിക്കും പണത്തിന്റെ മൂല്യം മനസിലാകുന്നത് അധ്വാനിച്ചു അത് നേടുമ്പോളാണ്. ശരിക്കും വിയര്‍ത്ത് ഒരു 100 രൂപയെങ്കിലും ഉണ്ടാക്കി നോക്കുക, അപ്പോള്‍ അറിയാനാകും അതിന്റെ മൂല്യം.
സാമ്പത്തികമായി ഒട്ടും സ്ഥിരതയില്ലാത്ത ഒരു കുടുംബത്തിലായിരുന്നു എന്റെ ജനനം. അന്നത്തെ ആഹാരത്തിനുള്ള വക അന്നന്ന് കണ്ടെത്തി, നീക്കിയിരിപ്പുകള്‍ ഒന്നുമില്ലാതെ, ജീവിച്ചിരുന്ന ഒരു സാധാരണ കുടുംബം. ഒരുപാട് പണം ഇല്ലാത്തതു കൊണ്ടായിരിക്കാം, നാളെയെ കുറിച്ചുള്ള ആകുലതകള്‍ കുറവായിരുന്നു. അന്നത്തെ ജീവിതം അന്ന് തന്നെ സന്തോഷത്തോടെ ജീവിച്ചു തീർക്കുക അതായിരുന്നു രീതി. ആ ജീവിതരീതിയും സാഹചര്യങ്ങളും സമ്മാനിച്ച ഏറ്റവും വലിയ സമ്പാദ്യമായിരുന്നു എന്തും ചെയ്യാന്‍ തയ്യാറായ മനസ്. കാലം ഇത്ര കഴിഞ്ഞിട്ടും ജീവിത രീതികള്‍ മാറിയിട്ടും, ആ മനസ് കൈമോശം വന്നിട്ടില്ല എന്നതാണ് മഹാഭാഗ്യം. MSc കഴിഞ്ഞില്ലേ ഇനിയെന്ത്..? ഡോക്ടറേറ്റ് കിട്ടിയില്ലേ, ഇനിയെന്ത്.. ? എന്ന മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ സ്വതസിദ്ധമായ ശൈലിയില്‍ ഒരു ചിരി നൽകുമ്പോഴെല്ലാം എന്റെ മനസ് മന്ത്രിക്കാറുണ്ടായിരുന്നു. ആരോഗ്യം ഉള്ള ഒരു ശരീരവും എന്തിനും സന്നദ്ധമായ ഈ മനസും ഉണ്ടെങ്കില്‍ എന്ത് ജോലി ചെയ്തിട്ടാണേലും ഞാന്‍ ജീവിക്കും. ഉന്നത വിദ്യാഭ്യാസമൊന്നും ഒരിക്കലും അതിനു തടസമാകില്ല.
ജീവിതത്തിന്റെ വഴിത്താരയില്‍ ഞാന്‍ ചെയ്യാത്ത ജോലികള്‍ കുറവാണ്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു നിൽക്കുന്ന കാലം. പ്രത്യേകിച്ച് മറ്റു കാര്യങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ എന്തേലും പണിക്കു പോകാന്‍ തീരുമാനിച്ചു. നാട്ടിലെ നാൽക്കവല മുക്കില്‍ രാവിലെ പോയി നില്ക്കും. കെട്ടിട പണിക്കു സഹായിയെ വേണമെങ്കില്‍ ആരേലും വിളിച്ചു കൊണ്ട് പോകും. കല്ല് പൊട്ടിക്കാന്‍, ചെളി കുഴക്കാന്‍, ചുമക്കാന്‍ അങ്ങനെ പല പല പണികള്‍. ആദ്യമായി കിട്ടിയ ശമ്പളം 125 രൂപയാണ്. വിയർത്തു നേടിയ ആ പണത്തിന്റെ മൂല്യത്തിനു പകരം വയ്ക്കാന്‍ പിന്നീട് നേടിയ ഉയർന തുകകള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പണിയെല്ലാം കഴിഞ്ഞു കനാലില്‍ പോയി ഒന്ന് മുങ്ങി കുളിക്കുമ്പോള്‍ കിട്ടുന്ന ആ ഒരു സുഖം പറഞ്ഞറിയിക്കാന്‍ ആകില്ല. എന്നും പണി ഉണ്ടാകാറില്ല, ചിലപ്പോള്‍ 10 മണി വരെ കവലയില്‍ ഇരുന്നിട്ട് മടങ്ങി പോകേണ്ടി വരും.
ഒരു ദിവസം കവലയില്‍ ഇരുന്ന എന്നോട് ഒരാള്‍ വന്നു ചോദിച്ചു. പണിയ്ക്കാണോ? അതെ. പണിയുണ്ട്. കല്ല് ചുമക്കലാണ്. പറ്റുമോ? ശരി. തയ്യാര്‍. കരിങ്കല്‍ ചുമക്കല്‍ അത്ര വല്യ പണിയൊന്നുമല്ല, മുൻപ് ചെയ്തിട്ടും ഉണ്ട്. പക്ഷെ സ്ഥലത്തെത്തിയപ്പോള്‍ പണി പാളി. ഇതൊരു തരം മണ്ണെല്ലാം കൂടി ചേർന്ന് രൂപാന്തരപ്പെട്ട കല്ലാണ്. കരിങ്കല്ലിനെക്കാള്‍ ഒരു പാട് സാന്ദ്രത കൂടിയത്. ആദ്യത്തെ കല്ല് പിടിച്ചു തലയില്‍ വച്ച് തന്നു. അവിടെ നിന്നും 300 മീറ്ററോളം അകലെയാണ് കല്ല് എത്തിക്കേണ്ടത്. രണ്ടടി നടന്നതേ ഉള്ളൂ. വല്ലാത്ത ഭാരം. കഴുത്ത് ഒടിയുന്ന പോലെ, കാലുകള്‍ ഉറയ്ക്കുന്നില്ല.. രണ്ടും കല്പിച്ചു നടന്നു. വേദന സാരമാക്കാതെ 2 മണി വരെ ഒരേ പണി. അന്ന് കൂലി കൂടുതല്‍ കിട്ടി. 140 രൂപ. തിരികെ വീട്ടിലേക്ക് നടക്കുമ്പോഴും വീട്ടിലെത്തുമ്പോഴുമൊക്കെ തലയില്‍ കല്ലുണ്ടെന്ന അതെ തോന്നലാണ്. കഴുത്തിന്റെ നീളം കുറഞ്ഞോ എന്ന ഒരു സംശയവും. വല്ലാണ്ട് തളർന്നു പോയി. സാധാരണ 12 മണി ആയാലും ഉറങ്ങാത്ത ഞാന്‍ അന്ന് 8 മണിക്കേ ഉറങ്ങിപ്പോയി. ഉറക്കത്തില്‍ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞുവെന്നു പിറ്റേന്ന് അമ്മ പറഞ്ഞു. അച്ഛന്റെ വക വഴക്കും കിട്ടി. “ നീ സമ്പാദിച്ചു ഇവിടെ ആരെയും പോറ്റണ്ട…” പക്ഷേ അതൊന്നും കേൾക്കാന്‍ നിന്നില്ല.
+2 നു അഡ്മിഷന്‍ കിട്ടുന്ന വരെ പകല്‍ സമയങ്ങളില്‍ ഇത്തരം പണികളും രാത്രികാലങ്ങളില്‍ കുട്ടികളെ പഠിപ്പിക്കലുമായി കുറേ നാളുകള്‍.
+2 വിന്റെ അവധിക്കാലങ്ങളില്‍ കൂടുതലും പോയത് ‘ Tiles & Marbles’ ന്റെ പണിക്കാണ്. ഏകദേശം 3 മാസക്കാലം. തിരുവനന്തപുരത്തെ പല പ്രമുഖ ഹോട്ടലുകളിലും ഞാന്‍ അത്തരം പണിക്കു പോയിട്ടുണ്ട്. മൗര്യ രാജധാനി, റസിഡൻസി ടവർ ഒക്കെ അതിൽ പെടും. ഈയിടെ ഒരു നാള്‍ മൗര്യ രാജധാനിയില്‍ ഒരു ഡിന്നറിനു പോയി. കയറിപ്പോകുന്ന വഴിയില്‍ ഒരു ടൈൽ കണ്ടപ്പോള്‍ ശെരിക്കും nostalgic ആയിപ്പോയി. കൂടെ വന്ന ആർക്കും അറിയില്ലല്ലോ ആ ടൈലിന്റെ അടിയില്‍ അപ്പോളും എന്റെ വിയർപ്പിന്റെ കണം ഉണ്ടാകുമെന്ന്. അന്നൊക്കെ ശമ്പളം 150 രൂപയായിരുന്നു. രാത്രി വൈകിയും ഷിഫ്റ്റ് ഉണ്ടാകാറുണ്ട്. ആഴ്ചയുടെ അവസാനമാണ് ശമ്പളം കിട്ടുക. ശനിയാഴ്ച വൈകുന്നേരമായാല്‍ സന്തോഷമായി, ശമ്പളം കിട്ടും. അന്ന് കുശാലാണ്.. കടയില്‍ കേറി ചിക്കന്‍ ഒക്കെ കഴിച്ചു വീട്ടിലേക്കു എന്തേലുമൊക്കെ വാങ്ങി ഒരു പോക്ക്.
ഡിഗ്രിയുടെ അവധികാലങ്ങളില്‍ കൂടുതലും പോയത് “ Plumbing & Electrical” പണികൾക്കാണ്. അങ്ങനെ അത്യാവശ്യം വേണ്ട പണികളൊക്കെ പഠിച്ചു. MSc യ്ക്ക് പഠിക്കുംപോലും കാശിനു ബുദ്ധിമുട്ട് വന്നാല്‍ രണ്ടു ദിവസം കട്ട് ചെയ്തു ഞാന്‍ പണിക്കു പോകാറുണ്ടായിരുന്നു. പിന്നെ പിന്നെ അധ്യപനമായി പ്രധാന വരുമാന മാർഗം. മാരത്തോണ്‍ പഠിപ്പിക്കല്‍, ശനിയും ഞായറും ആകെ തിരക്ക്. രാവിലെ 7 മണിക്ക് തുടങ്ങുന്ന ട്യുഷന്‍ തീരുന്നത് രാത്രി 11 മണിക്ക്. ഇടയ്ക്ക് എന്തേലും കഴിക്കാന്‍ പറ്റിയാല്‍ ഭാഗ്യം. ഇതിന്റെയൊക്കെ ഇടയില്‍ ചിലപ്പോള്‍ ‘സദ്യ വിളമ്പലിന്’ പോകാറുണ്ട്. പിന്നെ രാത്രി സമയങ്ങളില്‍ ടെക്നോ പാർക്കില്‍ ശ്രീകാന്തിനൊപ്പം പൂക്കളം ചെയ്യാനും. അങ്ങനെ നിരവധി നിരവധി ജോലികള്‍.. എല്ലാത്തിന്റെയും ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിലുപരി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് നേടിയവ നല്കിയ ആത്മാഭിമാനവും. എന്തിനും തയ്യാറായ മനസുണ്ടങ്കില്‍ നമുക്ക് ജീവിക്കാനുള്ള സാഹചര്യങ്ങള്‍ നമ്മുടെ ചുറ്റിലും ഉണ്ട്. അതാണ് പരമമായ സത്യം.
ജീവിതം മറ്റൊന്ന് കൂടി പഠിപ്പിച്ചു. പണം പൂട്ടി വയ്ക്കാന്‍ ഉള്ളതല്ല. ആവശ്യത്തിനു ഉപയോഗിക്കാനുള്ളതാണ്. പെട്ടിയില്‍ പൂട്ടി വച്ച പണത്തിനു കേവലം പേപ്പര്‍ കെട്ടുകളുടെ വില മാത്രമേ ഉള്ളൂ. ആവശ്യക്കാരനു വേണ്ടി ഉപയോഗിക്കപ്പെടുമ്പോഴാണ് അതിനു യഥാർത്ഥ മൂല്യം കൈവരുന്നത്.
പിന്നെ എന്റെ സ്വന്തം പോളിസി. “ആവശ്യക്കാരനെ സഹായിക്കുക… നമുക്ക് ആവശ്യമുള്ളപ്പോള്‍ അത് തിരികെ വരും; ഏതു വഴിയെങ്കിലും” ജീവിതത്തിൽ അങ്ങനെ എത്രയോ അനുഭവങ്ങൾ. ഓർത്തെടുത്താൽ, അമ്മയുടെ സർജറിക്കായി സ്വരുക്കൂട്ടി വച്ച കാശ്, ഒരു സുഹൃത്തിന്റെ അത്യാവശ്യത്തിന് നൽകി, ഒടുവിൽ സർജറി സമയത്ത് കയ്യിൽ കാശില്ലാതെ എന്തു ചെയ്യണമെന്നറിയാതെ മനസ്സ് കലങ്ങി നിന്ന സമയത്ത്, “ഇന്നാടാ എന്റെ ഈ സ്വർണ്ണ വള കൊണ്ടു പോയി പണയം വയ്ക്കടാ…” എന്നു പറഞ്ഞ MSc ക്ലാസിലെ സുഹൃത്ത് തുടങ്ങി എത്ര എത്രയോ പേർ.
വായില്‍ സ്വര്‍ണക്കരണ്ടിയുമായി പിറന്നു വീഴുന്ന ജനതയ്ക്ക് എന്തിനെയും വിലക്ക് വാങ്ങാനുള്ള ഉപാധിയാണ് പണം. എന്നാല്‍ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ നില നില്പിന്റെ തന്നെ ആണിക്കല്ലും… ആ നിലനിൽപ്പിനുള്ള അവന്റെ പോരാട്ടം, അവനിൽ നിറയ്ക്കുന്ന കുറേ ജീവിതാനുഭവങ്ങൾ ഉണ്ട്. കോടിക്കണക്കിന് രൂപ കൊടുത്താലും ഒരിക്കലും സ്വായത്തമാക്കാൻ ആകാത്ത കുറേ അനുഭവങ്ങൾ. അതാണ് ശരിക്കുള്ള സമ്പാദ്യം…
Discussion about this post