റോം: ഇറ്റലിയിൽ സർവ്വനാശം വിതച്ച് പ്രളയം. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 13 പേർക്കാണ് ജീവൻ നഷ്ടമായത്. വീട് നഷ്ടമായതിനെ തുടർന്ന് പതിനായിരക്കണക്കിന് പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
ഇറ്റലിയുടെ വടക്കൻ മേഖലയായ എമിലിയ-റോമഗ്നയിലാണ് പ്രളയം വൻ നാശം വിതച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് നിർത്താതെയുളള ശക്തമായ മഴ തുടരുകയാണ്. ഇതാണ് പ്രളയത്തിലേക്ക് നയിച്ചത്. 23 നദികളാണ് പ്രദേശത്ത് ഉള്ളത്. ശക്തമായ മഴയിൽ ഇവ കരകവിഞ്ഞു. 300 സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. പ്രധാനപ്പെട്ട 400 ഓളം റോഡുകൾ വെള്ളത്തിനടിയിലായി.
മണ്ണിടിച്ചലിലും ഒഴുക്കിൽപ്പെട്ടുമാണ് ആളുകൾക്ക് ജീവൻ നഷ്ടമായത്. ഭൂരിഭാഗവും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. പല ഭാഗത്തും ദിവസങ്ങളായി വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്. പലരും വീടുകളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികൾ തുടരുകയാണ്. പ്രദേശത്ത് ഇതുവരെ വൻ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത് എന്നാണ് അധികൃതർ അറിയിക്കുന്നത്.
തങ്ങൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു ഭൂചലനമാണെന്ന് എമിലിയ-റോമഗ്ന പ്രസിഡന്റ് സ്റ്റെഫാനോ ബോനസ്സിനി പറഞ്ഞു. 2012 ൽ ഉണ്ടായ ഭൂചലനത്തിൽ നിരവധി പേരാണ് മരിച്ചത്. ആയിരക്കണക്കിന് പേർക്ക് വീടുകൾ നഷ്ടമായി. ഈ നഷ്ടങ്ങൾ എല്ലാം പരിഹരിച്ച് മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരു ദുരന്തം. ഇനി വീണ്ടും എല്ലാം ഒന്നിൽ നിന്നും തുടങ്ങണം. തനിക്കത് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രദേശത്ത് സമാന സാഹചര്യം വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിൽ വലിയ ആശങ്കയിലാണ് അധികൃതർ. മഴ തുടർന്നാൽ പ്രദേശത്ത് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകും.
Discussion about this post