ബെയ്ജിംഗ്: നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ചൈനീസ് പ്രതീക്ഷകളെ നിരാശപ്പെടുത്തി ടിയാന്‍ഗോംഗ് 1 ബഹിരാകാശ നിലയം ഉടന്‍ ഭൂമിയിലേക്ക് പതിക്കുമെന്ന് ശാസ്ത്രജ്ഞര്‍. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ഭൂമിയിലേക്ക് പതിക്കുമെന്നുമാണ് ചൈനീസ് ബഹിരാകാശ ഗവേഷകരുടെ നിരീക്ഷണം.
എന്നാല്‍ എവിടെയായിരിക്കും വീഴുകയെന്നോ എപ്പോഴാണ് വീഴുകയെന്നോ എത്ര കിലോ അവശിഷ്ടങ്ങള്‍ വന്നു വീഴുമെന്നോയൊന്നും ഗവേഷകര്‍ക്ക് കണക്കുകൂട്ടിയെടുക്കാനാകുന്നില്ല. ഒരുപക്ഷേ ഭൂമിയിലേക്ക് വീഴുന്നതിനും മണിക്കൂറുകള്‍ മുന്‍പു മാത്രമായിരിക്കും ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുന്നതു പോലും. ഒക്ടോബര്‍ മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ വരെ ഏതു നിമിഷവും ഭൂമിയിലേക്കു പതിക്കാവുന്ന വിധത്തിലാണ് ടിയാന്‍ഗോങ് നിലയത്തിന്റെ ഭ്രമണമെന്നും ജനങ്ങള്‍ കരുതലോടെയിരിക്കണമെന്നും ചൈന മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയില്‍(ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാന് ഗോങ്. ‘സ്വര്‍ഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനര്‍ഥം. ചൈനീസ് ശാസ്ത്രജ്ഞര്‍ക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ബഹിരാകാശത്തു സ്ഥാപിച്ച ടിയാന്‍ഗോങ് പരീക്ഷണ മൊഡ്യൂളുമായി ഷെന്‍ഷൂ 8 എന്ന ബഹിരാകാശ വാഹനം 2011-ല്‍ വിജയകരമായി ബന്ധിപ്പിക്കാനും ചൈനയ്ക്കു കഴിഞ്ഞു. 2012-ല്‍ ഷെന്‍ഷൂ 10വില്‍ ബഹിരാകാശ യാത്രികരും ടിയാന്‍ഗോങ്ങിലെത്തി. പല വര്‍ഷങ്ങളെടുക്കുന്ന ഒട്ടേറെ വിക്ഷേപണങ്ങളിലൂടെയാണു ലോകരാഷ്ട്രങ്ങളുടെ സഖ്യം രാജ്യാന്തര ബഹിരാകാശ നിലയം എന്ന ഭീമാകാരമായ സ്പേസ് ലാബ് യാഥാര്‍ഥ്യമാക്കിയത്. ഈ വിജയം ഒറ്റയ്ക്കു നേടിയെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം.
2018-ല്‍ വിക്ഷേപണങ്ങള്‍ ആരംഭിച്ചു 2022-ല്‍ നിലയം പ്രവര്‍ത്തനസജ്ജമാക്കാനും ചൈന പദ്ധതിയിട്ടു. ഐഎസ്എസിന്റെ വലിപ്പത്തിന്റെ അടുത്തെത്തില്ലെങ്കിലും സോവിയറ്റ് യൂണിയന്റെ പഴയ മിര്‍ സ്റ്റേഷന് പോലൊന്നു ചൈന യാഥാര്‍ഥ്യാമാക്കുമെന്നു ബഹിരാകാശ വിദഗ്ധരും കണക്കുകൂട്ടിയിരുന്നു. ഐഎസ്എസ് പിന്മാറുന്നതോടെ ബഹിരാകാശത്തെ ഏക പരീക്ഷണ കേന്ദ്രം ടിയാന്‍ഗോങ് ആയിമാറുമെന്നും കരുതിയിരുന്നു. അമേരിക്കയോ മറ്റു രാഷ്ട്രങ്ങളേതെങ്കിലുമോ മറ്റൊരു ബഹിരാകാശ നിലയം തയാറാക്കിയില്ലെങ്കില്‍ ബഹിരാകാശത്ത് ചൈനയുടെ ഏകാധിപത്യമായിരിക്കുമെന്നും നിഗമനങ്ങളുണ്ടായി. പക്ഷേ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എല്ലാ സ്വപ്നങ്ങളും തകര്‍ന്നു. ടിയാന്‍ഗോങ്ങുമായുള്ള ബന്ധം ചൈനയ്ക്ക് നഷ്ടമായെന്ന് രാജ്യം സമ്മതിച്ചു. മാത്രവുമല്ല വൈകാതെ തന്നെ അത് ഭൂമിയിലേക്കു പതിക്കുമെന്നും.
നിലയത്തിന്റെ ഭൂഭ്രമണപഥത്തില്‍ നിന്ന് ഭൂമിയില്‍ നിന്നുള്ള അകലം കുറഞ്ഞു വരികയാണ്. നിലവില്‍ അത് 300 കി.മീ താഴെയാണെന്നാണു കരുതുന്നത്. ഈ സാഹചര്യത്തില്‍ 2017 ഒക്ടോബറിനും 2018 ഏപ്രിലിനും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ഭൂമിയിലേക്ക് ഈ കൂറ്റന്‍ ബഹിരാകാശ നിലയം പതിച്ചേക്കാം. 2016 സെപ്റ്റംബറില്‍ തന്നെ ഈ വാര്‍ത്ത വന്നിരുന്നെങ്കിലും ബഹിരാകാശ നിലയത്തിന്റെ യാത്ര എങ്ങോട്ടേക്കാണെന്നും എവിടെയാണു വീഴുന്നതെന്ന് മനസിലാകില്ലെന്നുമുള്ള ചൈനയുടെ ഏറ്റുപറച്ചിലാണ് ആശങ്ക കൂട്ടിയിരിക്കുന്നത്. വരും ആഴ്ചകളില്‍ ഭൂമിയിലേക്കുള്ള വരവിന്റെ വേഗം കൂടുമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. 2017 അവസാനമോ 2018 ആദ്യമോ ടിയാന്‍ഗോങ് ലോകത്തിനു മുന്നിലൊരു പേടിസ്വപ്നമാകുമെന്ന കാര്യത്തില്‍ ബഹിരാകാശ ഗവേഷകര്‍ക്കും ഒരേസ്വരമാണ്. ഭൂമിയില്‍ എത്തുമ്പോഴേക്കും മിക്കഭാഗങ്ങളും കത്തിത്തീരുമെങ്കിലും 100 കിലോയോളം വരുന്ന ഭാഗങ്ങള്‍ ഭൗമോപരിതലത്തില്‍ പതിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഭൂമിയിലേക്ക് പതിക്കുന്നതിന്റെ അവസാന മിനിറ്റുകള്‍ വരെ കാത്തിരുന്നാലേ ടിയാന്‍ഗോങ്ങിന്റെ പതനം എവിടെയാണെന്നും എത്രമാത്രം ആഘാതം അത് ഭൂമിക്കുണ്ടാക്കുമെന്നും വ്യക്തമാകുകയുള്ളൂ. ഏതെങ്കിലും ജനവാസകേന്ദ്രത്തിലാണു പതനമെങ്കില്‍ വന്‍ദുരന്തമായിരിക്കും അതുണ്ടാക്കുക. കടലിലേക്കു വീഴാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നിലയത്തിന്റെ ഭൂരിഭാഗവും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോള്‍ കത്തിത്തീരുമെന്നും പ്രതീക്ഷിക്കുന്നു. പക്ഷേ ഇതെല്ലാം പ്രതീക്ഷകള്‍ മാത്രമാണ്. പ്രവചനാതീതമായ കാര്യങ്ങളാണ് സംഭവിക്കാനൊരുങ്ങുന്നതെന്ന മുന്നറിയിപ്പ് ഇപ്പോള്‍ത്തന്നെ ബഹിരാകാശ ഗവേഷകര്‍ നല്‍കുന്നുണ്ട്.
8500 കിലോയിലധികം ഭാരം വരും ഈ ബഹിരാകാശനിലയത്തിന്. 2022 ഓടെ നിലയം പ്രവര്‍ത്തന സജ്ജമാക്കുകകയായിരുന്നു ചൈനീസ് ഗവേഷകരുടെ ലക്ഷ്യം. ഇതിനിടെയാണ് ബഹിരാകാശ നിലയവുമായുള്ള ബന്ധം ഗവേഷകര്‍ക്ക് നഷ്ടമായത്. നിയന്ത്രണം പുനഃസ്ഥാപിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ഇക്കാര്യം അവര്‍ ലോകത്തിനു മുന്നില്‍ തുറന്നു സമ്മതിച്ചു.
Discussion about this post