കൊച്ചി: സംസ്ഥാനത്ത് ഈ മാസം പതിനേഴിന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് സമസ്ത. സമസ്തയും കീഴ്ഘടകങ്ങളും ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്‍, ദേശീയ പൗരത്വ പട്ടിക എന്നിവയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മുപ്പതില്‍ അധികം സംഘടനകളടങ്ങിയ സംയുക്ത സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, ഡിഎച്ച്ആര്‍എം എന്നീ പാര്‍ട്ടികള്‍ ഹര്‍ത്താലിന് പിന്തുണ അറിയിച്ചു.
യൂത്ത് ലീഗും ഹർത്താലിൽ സഹകരിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
സമസ്ത നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പൗരത്വഭേതഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിന് ഡിസം: 17 ന് ചിലര്‍ നടത്തുന്ന ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാര്‍ത്തയില്‍ ചില തെറ്റിദ്ധാരണകള്‍ തിരുത്തപ്പെടേണ്ടതുണ്ട്. സ്വയം സന്നദ്ധരായി മാത്രം നടത്തുന്ന സമരമാണ് ഹര്‍ത്താല്‍ (ബന്ദല്ല) എങ്കില്‍ സഹകരിക്കാമെന്ന് സമസ്ത നേതൃത്വത്തിന്റെ അനുമതി പ്രകാരം സംഘടകരോട് അറിയിച്ചിരുന്നതാണ്. എന്നാല്‍ സമസ്തയുടേയോ ഒരു ഘടകത്തിന്റേയോ ഔദ്യോഗികത നല്‍കരുതെന്നും അറിയിച്ചിരുന്നു. ഔദ്യോഗിക പത്രക്കുറിപ്പില്‍ അങ്ങിനെ തന്നെയാണെങ്കിലും ചില വാട്സാപ്പ് മെസേജുകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന് ചേര്‍ത്തു കാണുന്നത് തെറ്റാണ്.അപ്രകാരം മുഖ്യ മത,രാഷ്ട്രീയ സംഘടനയിലെ വ്യക്തികളൊക്കെ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.എന്നാല്‍ അതും ഇല്ലെന്നറിയുന്നത് രാത്രി 11 മണിക്ക് വാട്സാപ്പ് മെസേജുകളിലൂടെയാണ്. അപ്പോള്‍ തന്നെ അതിലെ അനൗചിത്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. അതിനാല്‍ നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിന്റെ വിഷയമാണെന്ന് ഉള്‍ക്കൊണ്ട് വാഹനങ്ങള്‍ റോഡിലിറക്കാതെയും കടകള്‍ തുറക്കാതെയും ജോലിക്ക് ഹാജറാവാതെ മറ്റുള്ളവരെ നിര്‍ബന്ധിക്കാതെ സ്വയം സന്നദ്ധമാകുന്ന സമരത്തോട് യോജിക്കാമെന്നും സംഘടനയുടെ ഔദ്യോഗിക നിര്‍ദേശമായി ഗണിക്കപ്പെടേണ്ടതില്ലെന്നും സവിനയം അറിയിക്കുന്നു.
Discussion about this post