ചെന്നൈ: പെരിയാര്‍ ഇ.വി. രാമസ്വാമിയെ കുറിച്ചുള്ള പ്രസ്താവനയില്‍ രജനീകാന്തിനെതിരെ ഫയല്‍ ചെയ്ത ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. എന്തുകൊണ്ട് മജിസ്ട്രേറ്റ് കോടതിയില്‍ പോകാതെ കേസുമായി ഹൈക്കോടതിയെ സമീപിച്ചതെന്ന് കോടതി ആരാഞ്ഞു. ദ്രാവിഡ വിടുതലൈ കഴകം ആണ് കേസ് ഫയല്‍ ചെയ്തത്.
1971-ല്‍ സേലത്ത് പെരിയാറിന്റെ നേതൃത്വത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നടന്ന റാലിയില്‍ ശ്രീരാമന്റെയും സീതാ ദേവിയുടെയും നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നും അതില്‍ ചെരിപ്പുമാലയിട്ടുവെന്നും ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത തമിഴ് മാസികയായ തുഗ്ലക്കില്‍ മാത്രമാണു പ്രസിദ്ധീകരിച്ചതെന്നുമായിരുന്നു രജനീകാന്തിന്റെ പരാമര്‍ശം. തുഗ്ലക്ക് മാസികയുടെ 50-ാം വാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു പരാമര്‍ശം.
”പെരിയാറിനെ കുറിച്ച് പറഞ്ഞതില്‍ മാപ്പുപറയില്ല. നേരത്തെ വായിച്ച ഒരു പത്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിച്ചത്. അതില്‍ അവര്‍ നേരിട്ട് കണ്ട സംഭവമാണ് പറഞ്ഞിരുന്നത്. ഈ സംഭവം മറന്നുപോകേണ്ടതാണ്, അല്ലാതെ നിഷേധിക്കപ്പെടേണ്ടതല്ല”- രജനികാന്ത് പ്രതികരിച്ചു.
Discussion about this post