ഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവർക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അത് മറ്റൊരുതരം ഭീകരവാദമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ഛത്ര സന്‍സദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകള്‍ റോഡുകളില്‍ ഇരുന്നു സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്നത് മറ്റുള്ളവരെ തങ്ങളുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണ്. തീവ്രവാദത്തിന്റെ മറ്റൊരു രൂപമാണിത്. അക്രമങ്ങള്‍ ഹിംസയുടെ രൂപത്തില്‍ മാത്രമല്ല അത് പലരൂപങ്ങളിലൂടെയാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എന്നെ കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറാകുന്നില്ലെങ്കില്‍ ഞാന്‍ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുമെന്നാണ് പറയുന്നത്. വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ സത്തയാണ്. അതില്‍ പ്രശ്നമില്ല. എന്നാല്‍ അതിനെ എതിര്‍ക്കുന്നവരെ തടഞ്ഞ് നിര്‍ത്തുന്നത് തീവ്രവാദത്തിന്റെ മറ്റൊരു രൂപമാണ്’ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ അഭിപ്രായങ്ങള്‍ പറയാന്‍ തന്നെ അനുവദിച്ചില്ല. പരിപാടിയില്‍ ഉള്‍പ്പെടാത്ത ആളുകള്‍ മൈക്ക് എടുത്ത് സംസാരിച്ചു. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ വലിയ ബഹളം ഉണ്ടാക്കി. പരിപാടിക്ക് സമയക്രമം ഉണ്ടായിരുന്നതിനാല്‍ വേദി വിടാതെ വേറെ മാര്‍ഗം ഉണ്ടായിരുന്നില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post