ഡല്‍ഹി: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്കിയ ഹര്‍ജി തള്ളി ഡല്‍ഹി കോടതി. കുറ്റകൃത്യം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നുവെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
രാജസ്ഥാനില്‍ നിന്ന് മറ്റൊരു കേസില്‍ അറസ്റ്റു ചെയ്ത മുകേഷ് സിങ്ങിനെ 2012 ഡിസംബര്‍ 17-നാണ് ഡല്‍ഹിയില്‍ എത്തിച്ചതെന്നും നിര്‍ഭയ കേസിന് ആസ്പദമായ കുറ്റകൃത്യം നടന്ന ഡിസംബര്‍16-ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍, വധശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. തിഹാര്‍ ജയിലില്‍ കടുത്ത പീഡനം നേരിടേണ്ടി വന്നുവെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അവകാശവാദങ്ങളെല്ലാം കോടതി തള്ളി.
തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഹര്‍ജി സമര്‍പ്പിച്ചതിന്റെ പേരില്‍ മുകേഷ് സിങ്ങിന്റെ അഭിഭാഷകന് എം.എല്‍ ശര്‍മയെ കോടതി വിമര്‍ശിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പ്രതിക്ക് വധശിക്ഷ ഉറപ്പാക്കാക്കുന്നതിനുവേണ്ടി പ്രോസിക്യൂഷന് തെളിവുകള്‍ പലതും മറച്ചുവച്ചുവെന്ന് അഭിഭാഷകന് അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ വധശിക്ഷ റദ്ദാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. എന്നാല്‍, മുകേഷ് സിങ്ങിന്റെ അഭിഭാഷകന് എം.എല്‍ ശര്‍മയുടെ നടപടികള്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
നിര്‍ഭയ കേസിലെ നാലു പ്രതികളെയും മാര്‍ച്ച് 20 ന് രാവിലെ 5.30 ന് തൂക്കിലേറ്റാനിരിക്കെയാണ് വധശിക്ഷ വൈകിപ്പിക്കാനുള്ള പ്രതിയുടെ പുതിയ തന്ത്രം. മാര്‍ച്ച് അഞ്ചിനാണ് വിചാരണ കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. മുകേഷ് സിങ് (32), പവന് ഗുപ്ത (25), വിനയ് ശര്‍മ (26) അക്ഷയ് കുമാര്‍ സിങ് എന്നിവരാണ് വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നവര്‍.
Discussion about this post