നോവൽ കൊറോണ വൈറസ് മഹാമാരിയുടെ തുടക്കം മുതൽ വീഴ്ചകളുടെ പരമ്പരയാണ് ലോകാരോഗ്യസംഘടന നടത്തിയിട്ടുള്ളത്. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതല്ല എന്നായിരുന്നു ലോകാരോഗ്യസംഘടന ആദ്യം പറഞ്ഞിരുന്നത്. ലോകം മുഴുവനുമുള്ള അനേകം ആരോഗ്യവിദഗ്ധർ ഇത് തിരുത്തിയപ്പോഴും ഈ നിലപാടിൽ നിന്ന് പിന്നോട്ടുപോകാൻ അവർ തയ്യാറായില്ല. പക്ഷേ പിന്നീട് അവരത് തിരുത്തിപ്പറഞ്ഞു.
അതുപോലെ ഈ രോഗം അടച്ചിട്ട ആവശ്യത്തിന് വായുസഞ്ചാരമില്ലാത്ത മുറികളിലോ സെൻട്രലൈസ്ഡ് എയർകണ്ടീഷനിലൂടെയോ ഒക്കെ വായുവിലൂടെയും പടരുന്നുണ്ട് ലോകം മുഴുവനും നിന്നുള്ള അനേകം വിദഗ്ധർ എന്ന് തെളിവുകള്‍ നിരത്തി പറഞ്ഞിട്ടും രോഗിയുമായി അടുത്തിടപഴകുന്നവർക്കേ പടരൂ എന്നാണ് ഇപ്പോഴും ലോകാരോഗ്യസംഘടന പറയുന്നത്. ഈ നിലപാട് തിരുത്തണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലോകം മുഴുവനും നിന്നുള്ള 239 പ്രഗത്ഭമതികളായ ശാസ്ത്രജ്ഞർ ലോകാരോഗ്യസംഘടനയ്ക്ക് നിവേദനം അയച്ചിരിയ്ക്കുകയാണ്. തെളിവുകൾക്ക് മുന്നിൽ കണ്ണടയ്ക്കരുത് എന്നാണ് ലോകാരോഗ്യസംഘടനയോട് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
കോടിക്കണക്കിനു വൈറസിനെ വഹിക്കുന്ന ചെറു ഉമിനീർ/ശ്ലേഷ്മ കണികകൾ ആണ് കോവിഡ്19 രോഗം പരത്തുന്നത്. ഈ കണികകൾ തുമ്മുമ്പോഴും ചുമക്കുമ്പോഴുമാണ് പുറത്ത് വരുന്നത്. ലോകാരോഗ്യസംഘടന പറയുന്നത് അഞ്ച് മൈക്രോണിനേക്കാൾ ചെറുതായ കണികകൾ വഴി രോഗം പകരില്ല എന്നാണ്. അഞ്ചു മൈക്രോണിനേക്കാൾ വലിയ കണികകൾ അധികദൂരം വായുവില്‍ തങ്ങി നിൽക്കില്ല. രണ്ട് മീറ്ററിലധികം അവ സഞ്ചരിക്കില്ല. അതുകൊണ്ടാണ് രണ്ട് മീറ്റർ അകലം നിഷ്കർഷിച്ചിരിക്കുന്നത്.
എന്നാൽ അഞ്ചു മൈക്രോണിനേക്കാൾ ചെറുതായ കണികകൾ വഴിയും രോഗം പകരാം എന്നാണ് ഗവേഷകർ തെളിവുകൾ നിരത്തി പറയുന്നത്. വെറുതേ സംസാരിച്ചാൽപ്പോലും ഇത്തരം കണികകൾ ഉണ്ടാവുകയും അത് ഒരുപാട് ദൂരം വായുവിലൂടെ സഞ്ചരിക്കുകയും ചെയ്യും. ഫലത്തിൽ നോവൽ കൊറോണ വൈറസ് വായുവിലൂടെയും പകരാം. ബാറുകളിലും ഭക്ഷണശാലകളിലും അടച്ചിട്ട എ സി മുറികളിലും പൊതുവിടങ്ങളിലും എല്ലാം നോവൽ കൊറോണവൈറസിന്റെ അണുക്കൾ ഈ രീതിയിൽ തങ്ങിനില്ക്കാൻ സാദ്ധ്യതയുണ്ട്.
അതുകൊണ്ട് തന്നെ ഇത്തരം സ്ഥലങ്ങളിലെല്ലാം മുഖാവരണങ്ങൾ നിര്‍ബന്ധമായും അത്യാവശ്യമാണ്. എന്നാല്‍ മാസ്കുകൾ ഉപയോഗിക്കുന്നതുവഴി രോഗം രോഗിയിൽ നിന്ന് മറ്റുള്ളവരിലേക്ക് പടരുന്നത് തടയാനേ കഴിയൂ, രോഗമില്ലാത്തവർക്ക് അതുകൊണ്ട് ഗുണമില്ല എന്നായിരുന്നു ലോകാരോഗ്യസംഘടന വാദിച്ചിരുന്നത്. എയർകണ്ടീഷൻ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ അതിലെ വായു അരിപ്പകൾ ഈ വൈറസ് അണുക്കളെക്കൂടി അരിച്ചുമാറ്റാൻ പ്രാപ്തമായവ ആവണം. എന്നാലേ എയർകണ്ടീഷൻ വഴി രോഗം പകരാതിരിക്കൂ. വിമാനങ്ങളിലും മറ്റും ഇത് വളരെ പ്രാധാന്യമേറിയതാണ്.
അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ മാസ്കുകൾ ധരിക്കുന്നത് രോഗം വരുത്താതെ ഇരിക്കും എന്ന് പറഞ്ഞപ്പോഴും മാസ്കുകൾ ധരിക്കാൻ ലോകാരോഗ്യസംഘടന ശുപാർശ ചെയ്തിരുന്നില്ല. ആദ്യകാലത്ത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരും എന്നും അവർ സമ്മതിച്ചിരുന്നില്ല.
തെളിവുകൾ ഇല്ല എന്നാണവർ വാദിക്കുന്നത്. എന്നാൽ ഇതുപോലെ കോടിക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന കാര്യമാകുമ്പോൾ തെളിവു തീവ്രവാദവുമായി ഇരുന്നിട്ട് കാര്യമില്ല. “എല്ലാത്തിനേയും വലിയ ശാസ്ത്രീയതയോടെ നിർവചിക്കലല്ല ലോകാരോഗ്യസംഘടനയുടെ ജോലി. ഈ രോഗത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിച്ച് അവരെ മരണത്തിൽ നിന്ന് രക്ഷിക്കലാണ്. തെളിവുകളുടെ അഭാവം അങ്ങനെയൊന്ന് നടക്കുന്നില്ല എന്നതിന്റെ തെളിവല്ല എന്ന് ഇവർ മനസ്സിലാക്കണം.” വില്യം ആൽഡിസ് എന്ന പ്രശസ്ത ശാസ്ത്രജ്ഞന് മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോകാരോഗ്യസംഘടന ഇതുപോലെ പ്രധാനപ്പെട്ട വിഷയങ്ങളിൽ വരുത്തുന്ന ഈ അലംഭാവം നിരാശപ്പെടുത്തുന്നതാണെന്നാണ് ഡോക്ടർ മേരി ലൂയിസ് മൿലോസ് എന്ന പ്രശസ്ത ആസ്ട്രേലിയന്‍ എപിഡമിയോളജിസ്റ്റ് പറഞ്ഞത്.
വീട്ടിലിരുന്നാലോ ധാരാളം വായൂസഞ്ചാരമുള്ള സ്ഥലങ്ങളിലൂടെയോ നോവൽ കൊറോണ വൈറസ് പകരും എന്ന് ഇതുകൊണ്ട് അർത്ഥമാക്കേണ്ടതില്ല. അടച്ചിട്ട സ്ഥലങ്ങളിലോ വായുസഞ്ചാരമില്ലാത്ത ഇടങ്ങളിലോ തിരക്കേറിയ സ്ഥലങ്ങളിലോ എയർ കണ്ടീഷൻ ഉപയോഗിക്കുന്ന പൊതു സ്ഥലങ്ങളിലോ പോകുമ്പോൾ എല്ലാവരും നിർബന്ധമായും നല്ല ഗുണനിലവാരമുള്ള മാസ്ക് നിർബന്ധമായും ഉപയോഗിക്കുകയും മറ്റുള്ളവരിൽ നിന്ന് പരമാവധി ദൂരം പാലിക്കുകയും ചെയ്യുക എന്നതും പരമാവധി തിരക്ക് ഒഴിവാക്കുക എന്നതും വഴി ഈ രോഗവ്യാപന സാദ്ധ്യതയും ഇല്ലാതാക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Discussion about this post