തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന് ഭീകരവാദവുമായുള്ള ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ശക്തമായ തെളിവുകളുമായി എൻ ഐ എയും കസ്റ്റംസും. കേസിലെ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. സ്വർണ്ണം കൈമാറിയത് ആർക്കൊക്കെയെന്ന് സരിത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തി. ഇതിന്റെ വിശദാംശങ്ങൾ ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല.
സ്വർണ്ണം വാങ്ങിയ വ്യക്തികൾക്ക് ഭീകര പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ളതായാണ് സൂചന. ഇവരെ ഉടനടി പിടികൂടാനുള്ള നടപടിക്രമങ്ങൾ ഊർജിതമായി മുന്നോട്ടുപോവുകയാണ്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്നാം പ്രതി ഫാസിൽ ഫരീദിന്റെ കൂടുതൽ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭ്യമായിട്ടുണ്ട്. യു എ ഇയിൽ ഒരു ട്രേഡിംഗ് ഏജൻസി നടത്തുന്ന ഇയാളുടെ രഹസ്യ ബന്ധങ്ങളിലേക്ക് വ്യക്തമായ അന്വേഷണം നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് യുഎഇ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഫാസിൽ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടു വരാനുള്ള സാദ്ധ്യതകൾ സജീവമാണ്. മറ്റ് ചില കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇയാൾ നേരത്തേ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വിദേശ രാജ്യങ്ങളിൽ പോയി അന്വേഷണം നടത്താനുള്ള അധികാരം എൻ ഐ എയ്ക്ക് ഉണ്ട്. യു എ ഇ സർക്കാരുമായി നിലവിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ വിദേശത്തേക്ക് പോകാനും സാദ്ധ്യതയുണ്ട്.
Discussion about this post