കൊച്ചി: രാജ്യത്തെ ഏക കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലായ വല്ലാര്‍പാടം ലക്ഷ്യം നേടാതെ പരാജയത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന് പരാതി. ഈ പരാതിയെ തുടര്‍ന്ന് ടെര്‍മിനലിന്റെ നടത്തിപ്പുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ പെര്‍ഫോമന്‍സ് പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചു.
ചരക്കു കണ്ടെയ്നറുകള്‍ ഇന്ത്യയില്‍ നിന്ന് വിദേശത്ത് കൊണ്ടുപോയി കയറ്റുമതി ചെയ്യുന്നതിന് പകരം കൊച്ചിയില്‍ നേരിട്ട് കയറ്റി അയയ്ക്കാനുള്ള ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ ഹബ്ബായി വല്ലാര്‍പാടത്തെ മാറ്റുകയായിരുന്നു ലക്ഷ്യം. ലക്ഷ്യം കാണാതെ പോയതോടെ ടെര്‍മിനലിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ കൊച്ചി പോര്‍ട്ട് ട്രസ്റ്റും നഷ്ടത്തിലായി. 2011 ഫെബ്രുവരിയില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്സിംഗാണ് ടെര്‍മിനല്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. പദ്ധതിക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാന്‍ 2,000 കോടി രൂപയാണ് കേന്ദ്ര സര്ക്കാന് ചെലവഴിച്ചത്. ഏഷ്യയിലെ ഏറ്റവും നീളമേറിയ റെയില്‍വേ മേല്‍പ്പാലവും റോഡ് ബന്ധവും നിര്‍മ്മിച്ചു നല്കി. 30 വര്‍ഷത്തേക്കാണ് ദുബായ് പോര്‍ട്ടുമായി കരാര്‍.
ദേശീയ പ്രാധാന്യമുള്ള പദ്ധതിയുടെ പരാജയവും അതുമൂലം കൊച്ചി തുറമുഖം നേരിടുന്ന പ്രതിസന്ധിയും വിവരിച്ച് തൊഴിലാളി യൂണിയനുകള്‍ പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു. അതേ തുടര്‍ന്ന് അടിയന്തരമായി പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്താന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ (സി.എ.ജി) കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കയാണ്. ടെര്‍മിനലുമായി ബന്ധപ്പെട്ട് ദുബായ് പോര്‍ട്ടിന്റെ എല്ലാ ഇടപാടുകളും കണക്കുകളും രേഖകളും പരിശോധിച്ച് വീഴ്ച വിലയിരുത്തും. അതേസമയം, സി. എ. ജിക്ക് അതിനുള്ള അവകാശമില്ലെന്നാണ് ദുബായ് പോര്‍ട്ടിന്റെ നിലപാട്.
തര്‍ക്കം മുറുകുന്നതിനിടെ കബോട്ടാഷ് നിയമത്തില്‍ വീണ്ടും ഇളവുതേടി ദുബായ് പോര്‍ട്ട് കേന്ദ്രത്തെ സമീപിച്ചു. യു.എ.ഇ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ക്കണ്ട് ദുബായ് പോര്‍ട്ട് അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു.
ദുബായ് പോര്‍ട്ടുമായുള്ള കരാര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി തൊഴിലാളി സംഘടനകള്‍ സമരരംഗത്ത് എത്തിയ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ തുടര്‍ തീരുമാനങ്ങള്‍ നിര്‍ണായകമാകും.
Discussion about this post