തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ വിദേശ യാത്രകൾ നടത്തിയത് സ്വകാര്യ പാസ്പോർട്ട് ഉപയോഗിച്ച്. 14 വിദേശ യാത്രകളാണ് സ്വകാര്യ പാസ്പോർട്ട് ഉപയോഗിച്ച് ജയശങ്കർ നടത്തിയിരിക്കുന്നത്. കൂട്ടത്തിൽ ഔദ്യോഗിക യാത്രകളും ഉൾപ്പെടും. ഐ.എ.എസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യാത്രകൾക്ക് ഔദ്യോഗിക പാസ്പോർട്ടാണ് ഉപയോഗിക്കാറുള്ളത് എന്നിരിക്കെ ശിവശങ്കറിന്റെ ഈ നീക്കം സംശയകരമാണ്. ഇതോടെ, ശിവശങ്കറിന്റെ എല്ലാ വിദേശയാത്രകളും വിശദമായി അന്വേഷിക്കാൻ കേന്ദ്രഏജൻസികൾ സംയുക്ത നീക്കം ആരംഭിച്ചിട്ടുണ്ട്.
യാത്രകളേറെയും ദുബായ് കേന്ദ്രീകരിച്ചുള്ളതായിരുന്നു. എവിടെയാണ് പോയതെന്നും അവിടെ ആരെയൊക്കെ കണ്ടെന്നും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ശിവശങ്കറിന്റെ 14 വിദേശ യാത്രകളിൽ ആറെണ്ണത്തിലും സ്വപ്ന സുരേഷ് കൂടെയുണ്ടായിരുന്നുവെന്നതും ഏജൻസികളുടെ സംശയം വർധിപ്പിക്കുന്നു.
ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷൻ, സ്വർണക്കടത്ത് എന്നിവയിലേക്ക് ലഭിച്ച കമ്മീഷൻ ഡോളറായി സ്വപ്ന ദുബായിലേക്ക് കൊണ്ടുപോയെന്ന് ഏജൻസികൾ കണ്ടെത്തിയിരുന്നു. ഏകദേശം 1.38 കോടി രൂപ ദുബായിലേക്ക് കടത്തിയതായി സ്വപ്ന തന്നെ അന്വേഷണ ഏജൻസികൾക്കു മൊഴി നൽകിയിരുന്നു. ശിവശങ്കറിന്റെ സ്വാധീനമുപയോഗിച്ച് ഇതിലും കൂടുതൽ പണം കടത്തിയെന്ന നിഗമനത്തിലാണ് ഏജൻസികൾ.
Discussion about this post