അബുദാബി: ഐപിഎൽ പതിമൂന്നാം സീസണിലെ അവസാന ക്വാളിഫയർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 17 റൺസിന് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ പ്രവേശിച്ചു. ഡൽഹി ആദ്യമായാണ് ഐപിഎൽ ഫൈനലിൽ പ്രവേശിക്കുന്നത്. ഫൈനലിൽ മുംബൈ ഇന്ത്യൻസ് ആണ് ഡൽഹിയുടെ എതിരാളികൾ.
ടോസ് നേട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി നിശ്ചിത ഇരുപത് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി. ഓപ്പണറുടെ റോളിൽ സർപ്രൈസ് പാക്കേജുമായി വന്ന മാർക്കസ് സ്റ്റോയ്നിസ് 38 റൺസുമായി ദൗത്യം ഭംഗിയായി നിറവേറ്റി. ഈ സീസണിലെ മിന്നുന്ന ഫോം തുടർന്ന ശിഖർ ധവാൻ 50 പന്തിൽ 78 റൺസ് അടിച്ചു കൂട്ടി. ഷിമ്രോൺ ഹെറ്റ്മെയർ 22 പന്തിൽ 42 റൺസുമായി അവസാന ഓവറുകളിൽ കളം നിറഞ്ഞപ്പോൾ ഡൽഹി മികച്ച സ്കോറിലെത്തി.
ഹൈദരാബാദിനായി സന്ദീപ് ശർമ്മയും ജാസൺ ഹോൾഡറും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. രണ്ട് റൺസ് മാത്രമെടുത്ത നായകൻ ഡേവിഡ് വാർണറെ റബാഡ വീഴ്ത്തി. പ്രിയം ഗാർഗ് 17 റൺസുമായി മടങ്ങി. മനീഷ് പാണ്ഡെക്ക് 21 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. കെയ്ൻ വില്ല്യംസൺ മികച്ച ഫോം തുടർന്ന് 67 റൺസ് നേടി. 16 പന്തിൽ 33 റൺസ് അടിച്ചു കൂട്ടിയ യുവതാരം അബ്ദുൾ സമദിനൊപ്പം വ്യക്തമായ കണക്ക് കൂട്ടലോടെ ബാറ്റ് വീശിയ വില്ല്യംസണെ സ്റ്റോയ്നിസ് റബാഡയുടെ കൈകളിൽ എത്തിച്ചതോടെ ഹൈദരാബാദിന്റെ വിധി തീരുമാനിക്കപ്പെട്ടു. അടുത്ത ഓവറിൽ സമദിനെയും റാഷിദ് ഖാനെയും ശ്രീവത്സ് ഗോസ്വാമിയെയും മടക്കി റബാഡ ഡൽഹിയുടെ ജയം ഉറപ്പാക്കി.
ഡൽഹിക്ക് വേണി റബാഡ 4 ഓവറിൽ 29 റൺസിന് 4 വിക്കറ്റ് വീഴ്ത്തി. സ്റ്റോയ്നിസ് 3ഉം അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തിയപ്പോൾ സൺറൈസേഴ്സിന്റെ പോരാട്ടം 8 വിക്കറ്റിന് 172 റൺസിൽ അവസാനിച്ചു. സ്റ്റോയ്നിസ് ആണ് മാൻ ഓഫ് ദ് മാച്ച്.
Discussion about this post