വയനാട്: സർക്കാർ സ്കൂളിൽ പാമ്പ് കടിയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം വിധിച്ച് മനുഷ്യാവകാശ കമ്മീഷൻ. ബത്തേരി പുത്തൻകുന്ന് ഗവണ്മെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.
സ്കൂൾ, ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ് കുട്ടിയുടെ ജീവൻ നഷ്ടമായതെന്ന് കമ്മിഷൻ വിലയിരുത്തി. കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ സ്കൂൾ അധികൃതർക്കും മെഡിക്കൽ ഓഫീസർക്കുമെതിരെ നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിച്ച് രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ബത്തേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണം.
കേസിലെ നാലാം പ്രതിയായ ഡോക്ടർക്കെതിരെ നടപടിയെടുക്കുന്നതിന് മെഡിക്കൽ ബോർഡ് ചേർന്ന് ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ച വന്നതായും കമ്മീഷൻ നിരീക്ഷിച്ചു.
Discussion about this post