കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് ആയിരങ്ങള്‍ക്ക് വാക്സിനേഷന് നടത്തിയയാളെ ലോക്സഭാംഗത്തിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. വാക്സിനേഷൻ ക്യാമ്പിൽ മുഖ്യാതിഥിയായി വാക്സിനേഷന് എത്തിയ ബംഗാളി സിനിമാ നടിയും എംപിയുമായ മിമി ചക്രവര്‍ത്തിയുടെ പരാതിയില്‍ ദേബാഞ്ജന്‍ ദേവ് എന്നയാളെയാണ് ദക്ഷിണ കൊല്‍ക്കത്തയില്‍ അറസ്റ്റ് ചെയ്തത്.
ക്യാമ്പിൽ മിമി വാക്സിന് കുത്തിവെയ്പ്പ് സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് ഒരു ഔദ്യോഗിക അറിയിപ്പും കിട്ടാതെ വന്നതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.വാക്സിന് കാര്യത്തില്‍ തനിക്ക് ഒരു രേഖയും വേണ്ട എന്നതായിരുന്നു നടിയെ സംശയാസ്പദമായ സാഹചര്യത്തില്‍ എത്തിച്ചത്. കോവിഡ് വാക്സിന് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ വിവരങ്ങളോ മറ്റോ ശേഖരിക്കാതിരുന്നതും വാക്സിന് എടുത്തു കഴിഞ്ഞവര്‍ക്ക് ഒരു മെസേജും വരാതിരുന്നതുമാണ് സംശയം ബലപ്പെടുത്തിയത്. സംശയം തോന്നിയ മിമി ചക്രവര്‍ത്തി കൊല്‍ക്കത്ത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തൊട്ടു പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
വാക്സിനേഷനെ പ്രോത്സാഹിപ്പിക്കാനാണ് താന്‍ വാക്സിന് ക്യാമ്പിൽ പോയത് എന്നാണ് മിമി ചക്രവര്‍ത്തി പ്രതികരിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യേഗസ്ഥന് ചമഞ്ഞായിരുന്നു ദേബാഞ്ചന്‍ ദേവ് മിമി ചക്രവര്‍ത്തിയെ ചടങ്ങിന് എത്തിച്ചത്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ചടങ്ങ് നടത്തുന്നതെന്നും വിശ്വസിപ്പിച്ചു. ഭിന്നലിംഗക്കാര്‍ക്കും പ്രത്യേക പരിഗണന വേണ്ടവര്‍ക്കും പ്രത്യേക പരിപാടി നടത്തുന്നുണ്ടെന്നും അതിന് തന്റെ സാന്നിദ്ധ്യം വേണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നാണ് ലോക്സഭാ എംപി പറഞ്ഞത്.
അന്വേഷണത്തിൽ കാറില്‍ നീല ബീക്കണ്‍ ലൈറ്റും വ്യാജ സ്റ്റിക്കറും പതിച്ചിരുന്നതായി കണ്ടെത്തി. അതേസമയം ക്യാമ്പിൽ യഥാര്‍ത്ഥ കോവിഡ് വാക്സിന് തന്നെയാണോ എടുത്തത് എന്ന സംശയവും ഉയരുന്നുണ്ട്. തീയതി കഴിഞ്ഞ വാക്സിനാണോ ഇയാള്‍ക്ക് കുത്തിവെച്ചത് എന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്. കേസ് കൊല്‍ക്കത്ത പോലീസിലെ ഡിറ്റക്ടീവ് വിംഗിന് കൈമാറിയിരിക്കുകയാണ്.
Discussion about this post