തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങളെ പരസ്യമായി വെല്ലുവിളിച്ച് സിപിഎം പ്രവർത്തകർ. തിരുവനന്തപുരം വിതുരയില്‍ നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ ഓട്ടോ റിക്ഷകൾക്കെതിരെ നടപടി എടുക്കാനെത്തിയ എസ്ഐയെ സിഐടിയു ജില്ലാ കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞു.
തുടർന്ന് സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. വിതുരയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. റോഡിലിറങ്ങിയ ഓട്ടോകള്‍ മടക്കി അയയ്ക്കാന്‍ എത്തിയതാണ് എസ്ഐ സുധീഷും സംഘവും. അത് തടയാനായി മുന്‍ ജില്ലാ പഞ്ചായത്തംഗവും സിഐടിയു നേതാവുമായ സഞ്ചയന്റെ നേതൃത്വത്തിൽ സിപിഎം- സി ഐ ടി യു പ്രവർത്തകർ എത്തിയതോടെ സംഭവം പരസ്യമായ തർക്കത്തിലെത്തി.
കൊവിഡ് മാനദണ്ഡപ്രകാരം വിതുര സി കാറ്റഗറിയിലുള്ള പഞ്ചായത്താണ്. ഇവിടെ ഓട്ടോ റിക്ഷ ഉള്‍പ്പെടെ പൊതുഗതാഗതം പാടില്ലന്നാണ് ചട്ടം. ഇത് നടപ്പാക്കാനാണ് പൊലീസ് എത്തിയത്. എന്നാൽ അങ്ങിനെ പറഞ്ഞാല്‍ ജീവിതം ബുദ്ധിമുട്ടിലാകുമെന്നാണ് സിപിഎം പ്രാദേശിക നേതാക്കളുടെ നിലപാട്. സംഭവത്തിൽ സഞ്ചയനടക്കം സിപിഎം- സി ഐ ടി യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.
Discussion about this post