തിരുവനന്തപുരം: കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന പിണറായി സർക്കാരിന്റെ നിർദേശത്തിനെതിരെ പ്രതിഷേധം പുകയുന്നു.മദ്യം വാങ്ങാൻ വാക്സിൻ വേണ്ട, അരി വാങ്ങാൻ വാക്സിൻ വേണമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഉള്ളതെന്ന് പ്രതിപക്ഷം നിയമസഭയിൽ കുറ്റപ്പെടുത്തി. കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് അഭികാമ്യമെന്ന് മന്ത്രി സഭയിൽ പറഞ്ഞു. ഉത്തരവിൽ ചീഫ് സെക്രട്ടറി അത് നിർബന്ധമാക്കി. മന്ത്രി പറയുന്നതോ ചീഫ് സെക്രട്ടറി പറയുന്നതോ, ഏതാണ് വിശ്വസിക്കേണ്ടതെന്നും പ്രതിപക്ഷം ചോദിച്ചു.
യുവാക്കൾ വീട്ടിലിരിക്കണമെന്നും വാക്സിൻ എടുത്ത പ്രായമായവർ പുറത്തിറങ്ങട്ടെയെന്നുമാണ് സർക്കാർ പറയുന്നത്. ഇത്തരത്തിൽ പ്രായമായവരെ മരണത്തിലേക്ക് തള്ളിവിടുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സർക്കാർ ജനങ്ങളെ കളിയാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി. ഡി സതീശൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് പാവങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. 57.86 ശതമാനം ആളുകൾക്ക് കടയിൽ പോകണമെങ്കിൽ 500 രൂപ കൊടുത്ത് ആർ ടി പി സി ആർ എടുക്കണം. എന്തു നിയന്ത്രണമാണിതെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു. സംസ്ഥാനത്ത് പൊലീസിന് എന്തും ചെയ്യാനുള്ള ലൈസൻസാണ് നൽകിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പെൺകുട്ടികൾ പുറത്തിറങ്ങുമ്പോൾ അവരെ അസഭ്യം പറയാൻ പോലീസിന് എന്ത് അധികാരം? 50 കൊല്ലം മുമ്പുള്ള കുട്ടൻപിള്ള പോലീസിൻറെ കാലത്തേക്ക് ഈ സർക്കാർ പോലീസിനെ മടക്കി കൊണ്ടുപോകുന്നു. ആളുകളെ പോലീസ് പീഡിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു. ആളുകൾക്ക് ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കടയിൽ കയറണമെങ്കിൽ ആർ ടി പിസി ആർ സർട്ടിഫിക്കറ്റ് വേണം. പുറത്തിറങ്ങാൻ കഴിയാത്ത ആളുകൾ എങ്ങനെ സാധനം വാങ്ങുമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
പെറ്റി സർക്കാർ എന്ന് ചരിത്രത്തിൽ ഈ സർക്കാരിന് പേരു വരും. ആരാണിത് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി മറുപടി പറയണം. കോവിഡിനെ പേരിൽ ജനങ്ങളെ സർക്കാർ ദ്രോഹിക്കുന്നു. സർക്കാർ ഇത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
Discussion about this post