കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ഭരണം പിടിച്ചതോടെ മരണം കാത്ത് കുടുംബത്തോടൊപ്പം ഭീതിയോടെ വീട്ടിൽ കഴിയുകയാണ് അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ മേയർ സറീഫ ഗഫാറി. ‘സാമൂഹ്യ സേവനം ചെയ്യുന്ന സ്ത്രീകൾക്ക് താലിബാൻ നൽകുന്ന ശിക്ഷ മരണമാണ്.‘ താൻ അതിനായി കാത്തിരിക്കുകയാണെന്ന് അവർ അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.
രക്ഷപ്പെട്ടു കൂടേയെന്ന ചോദ്യത്തിന്, തനിക്ക് തന്റെ കുടുംബം ഉപേക്ഷിച്ച് പോകാൻ സാധിക്കില്ലെന്നും പോയാൽ തന്നെ എങ്ങോട്ട് പോകുമെന്നുമായിരുന്നു അവരുടെ മറുചോദ്യം. 2018ൽ ട്രമ്പ് ഭരണകൂടം ഏർപ്പെടുത്തിയ ധീരതയ്ക്കുള്ള അന്താരാഷ്ട്ര വനിതാ പുരസ്കാരം നേടിയ നേതാവാണ് സറീഫ. അഫ്ഗാൻ സ്ത്രീകൾ എന്നും തങ്ങളുടെ ഭാവിയോർത്ത് ആകുലപ്പെടുകയാണെന്നും താലിബാൻ ഭരണകാലത്ത് നടത്തിയ അതിക്രമങ്ങൾ മറക്കാൻ കഴിയില്ലെന്നും അവാർഡ് സ്വീകരണ ചടങ്ങിൽ അവർ അഭിപ്രായപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനിലെ യുവാക്കളുടെ കാര്യത്തിൽ പ്രതീഷയുണ്ടെന്നും അവർക്ക് കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്നും സറീഫ പറഞ്ഞു.
Discussion about this post