ഡോളറിനെതിരെ പാക് രൂപ തകർന്നടിഞ്ഞതോടെ നെട്ടോട്ടമോടുകയാണ് ജനങ്ങൾ. അരപട്ടിണിയിൽ നിന്ന് മുഴുപട്ടിണിയിലേക്കുള്ള ദൂരം അടുത്തുവെന്ന നഗ്ന സത്യം പാക് ജനത തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഒറ്റ ദിവസം കൊണ്ട് 24 രൂപ വരെ ഇടിയാൻ മാത്രം ഉള്ള ദയനീയസ്ഥിതിയിലെത്തി നിൽക്കുകയാണ് പാക് സമ്പദ് വ്യവസ്ഥ ഇന്ന്.
ഈ സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കിൽ അരിക്കും പച്ചക്കറിക്കും വേണ്ടി ആയുധമെടുക്കുന്ന ജനങ്ങളും, എല്ലുംതോലുമായി യാചിക്കുന്ന കുരുന്നുകളും ഇനി പാക് ജനതയുടെ കൂടെ വിശേഷണമാകാൻ അധികകാലം വേണ്ടി വരില്ല. സ്ഥിതിഗതികൾ ഇങ്ങനെ രൂക്ഷമാകുമ്പോൾ, പണ്ട്, പണ്ടെന്നു പറഞ്ഞാൽ ദശാബ്ദങ്ങൾക്ക് മുൻപ് പാക് പ്രധാനമന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടോ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്.
1965 ലും 1971 നും ഇന്ത്യയുമായി നടന്ന യുദ്ധങ്ങളിലെ നാണം കെട്ട തോൽവിക്ക് ശേഷം സുൽഫിക്കർ നടത്തിയ ഗംഭീര പ്രതിജ്ഞയാണ് ചർച്ചയാവുന്നത്. ‘പാകിസ്താൻ പോരാടും, ഇനിയും ആയിരം വർഷം പോരാടും. ഇന്ത്യ ആറ്റം ബോംബ് ഉണ്ടാക്കിയാൽ, പാകിസ്താൻ പുല്ല് തിന്നിട്ടാണെങ്കിലും പട്ടിണി കിടന്നിട്ടാണെങ്കിലും ശരി, ആറ്റം ബോംബ് ഉണ്ടാക്കിയിരിക്കും’ എന്നായിരുന്നു ഇന്ത്യയുടെ അജയ്യവിജയത്തിൽ വിളറി പൂണ്ട സുൾഫിക്കറിൻ്റെ പ്രവചനം.
സ്വാതന്ത്ര്യത്തിന് ശേഷം വലിയ സാമ്പത്തിക ശക്തിയായും ആയുധശക്തിയായും എല്ലാം ഇന്ത്യ തന്റേതായ സ്ഥാനം ലോകത്ത് നേടിയെടുക്കുമ്പോൾ ഏത് വിധേനെയങ്കിലും ഇന്ത്യയെ തകർക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു പാകിസ്താന്റെ കൈമുതൽ. മാറിമാറി വന്ന സർക്കാരുകളും പട്ടാള അട്ടിമറിയും, ജനാധിപത്യത്തെ തുടച്ചു നീക്കി,ശരീയത്ത് നിയമം കൊണ്ടുവരാനുള്ള ശ്രമങ്ങളും പാകിസ്താനെ പിന്നോട്ടു വലിച്ചു. ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ശ്രമിക്കാതെ ആയുധപ്പുരകളിൽ വെടിക്കോപ്പുകൾ നിറയ്ക്കാൻ പാക് സർക്കാറുകൾ പാട് പെട്ടു. ഭീകരതയ്ക്ക് വളമിട്ടും ഫണ്ട് നൽകിയും സ്വയം ക്ഷയിച്ചു. വരവറിയാതെ ചിലവഴിച്ച് പാക് സർക്കാരുകൾ ഖജനാവ് വെളുപ്പിച്ചു. പാകിസ്താൻ രൂപം കൊണ്ട് 75 വർഷങ്ങൾക്കിപ്പുറം പുല്ല് തിന്നേണ്ടി വരുന്ന അവസ്ഥയിലെത്തി നിൽക്കുകയാണ് രാജ്യം. ഏതായാലും മുൻ പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം തെറ്റിയില്ലെന്ന് പാക് സ്നേഹികൾക്ക് ആശ്വസിക്കാം.
Discussion about this post