കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ അധിനിവേശത്തിന്റെയും കോളനിവൽക്കരണത്തിന്റെയും എല്ലാ ഓർമ്മകളെയും മായ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. അധിനിവേശത്തിലൂടെ ജനജീവിതം ദുരിതത്തിലാക്കിയ മുഗളന്മാരുടെ പേരിലുള്ള സ്ഥലങ്ങൾ കണ്ടെത്തി പുനർനാമകരണം ചെയ്യുമെന്നും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെ അടയാളങ്ങളെ മായ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
?’അവർ (മുഗളന്മാർ) നിരവധി ഹിന്ദുക്കളെ കൊല്ലുകയും ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു. അവരുടെ പേരിലുള്ള എല്ലാ സ്ഥലങ്ങളും കണ്ടെത്തി പുനർനാമകരണം ചെയ്യണം. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഞങ്ങൾ എല്ലാ ബ്രിട്ടീഷ്, മുഗൾ പേരുകളും നീക്കം ചെയ്യും” എന്നായിരുന്നു സുവേന്ദു അധികാരിയുടെ പ്രസ്താവന.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാഷ്ട്രപതി ഭവന്റെ പേര് മാറ്റിയിരുന്നു. മുഗൾ ഗാർഡൻ എന്ന പേര് അമൃത് ഉദ്യാൻ എന്നാണ് മാറ്റിയത്. ദിശാബോർഡ് ഇന്നലെ തന്നെ മാറ്റി സ്ഥാപിച്ചിരുന്നു.
കൊളോണിയൽ കാലത്തിന്റെ ബാക്കിപത്രമാണ് നാമകരണത്തിലൂടെ ഇല്ലാതായതെന്ന് ‘മുഗൾ ഗാർഡൻസ്’ പേരുമാറ്റലിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു. പൂന്തോട്ടങ്ങൾക്ക് പൊതുനാമം നൽകുന്ന രാഷ്ട്രപതി ഭവന്റെ നീക്കത്തെ കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗ് സ്വാഗതം ചെയ്തു.
Discussion about this post