കൊൽക്കത്ത: ബംഗാൾ മോഡൽ വികസനം ഉറപ്പ് നൽകി ത്രിപുരയിൽ പ്രകടന പത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി അദ്ധ്യക്ഷ മമത ബാനർജി അടുത്ത ദിവസമാണ് സംസ്ഥാനത്ത് സന്ദർശനത്തിനെത്തുന്നത്. ഇതിന് മുന്നോടിയായിട്ടാണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങൾ, തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 1000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഫെബ്രുവരി 16ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ 28 നിയമസഭാ സീറ്റുകളിലാണ് തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നത്.
ത്രിപുരയിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ വർഷം 50,000ഉം പിന്നീട് രണ്ട് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ വകുപ്പുകളിൽ ഒഴിവുള്ള എല്ലാ തസ്തികകളും നികത്തും. തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 1000 രൂപ നൽകും. സംസ്ഥാനത്ത് പിരിച്ചു വിടപ്പെട്ട 10,323 അദ്ധ്യാപകർക്ക് അവരുടെ നിയമപരമായ പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ ജോലിയുടെ ആനുൂല്യങ്ങൾ നൽകും. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്നവർക്ക് വളരെ വേഗത്തിൽ വായ്പ ലഭിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കും.
നാല് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വാർഷിക സ്റ്റൈപ്പന്റായി 1000 രൂപ നൽകും. കന്യാശ്രീ, ലഖീർ ഭണ്ഡാർ തുടങ്ങീ ബംഗാളിൽ നടപ്പാക്കിയ ക്ഷേമപദ്ധതികൾ ത്രിപുരയിൽ നടപ്പാക്കുമെന്നും ത്രിപുരയിൽ തൃണമൂൽ കോൺഗ്രസിന്റെ ചുമതലയുള്ള നേതാവ് റജിബ് ബാനർജി പറഞ്ഞു. ” പാർട്ടിയെ അധികാരത്തിലെത്തിച്ചാൽ സംസ്ഥാനത്ത് വിവിധ ക്ഷേമപദ്ധതികളും, പത്രികയിലെ വാഗ്ദാനങ്ങളുമെല്ലാം നടപ്പാക്കും. നമ്മുടെ നേതാക്കളായ മമതാ ബാനർജിയും അഭിഷേക് ബാനർജിയും മറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തമായ വാഗ്ദാനങ്ങളാണ് നൽകുന്നത്.
കഴിഞ്ഞ 11 വർഷത്തിനിടെ പശ്ചിമബംഗാളിനോളം വളർച്ച നേടിയ മറ്റൊരു സംസ്ഥാനവും രാജ്യത്ത് ഉണ്ടായിട്ടില്ല. വികസനത്തിന്റെ ബംഗാൾ മോഡൽ അനുസരിച്ചാണ് പ്രകടനപത്രികയ്ക്ക് രൂപം നൽകിയത്. ത്രിപുരയിലെ പ്രചാരണത്തിന് നേതൃത്വം നൽകാൻ മമത ബാനർജി അടുത്ത ദിവസം സംസ്ഥാനത്ത് എത്തുമെന്നും” റജിബ് ബാനർജി പറഞ്ഞു.
Discussion about this post