ന്യൂഡൽഹി : ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് സൂചിപ്പിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 36-45 സീറ്റുകൾ വരെ നേടിക്കൊണ്ട് ബിജെപി ഭരണം നിലനിർത്തുമെന്നാണ് ഇന്ത്യ ടുഡേ-മൈ ആക്സിസ് ഇന്ത്യ എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്. ഇടതു-കോൺഗ്രസ് സഖ്യം 6-11 വരെ സീറ്റുകളിൽ ഒതുങ്ങും. 60 സീറ്റുകളുള്ള അസംബ്ലിയിൽ തിപ്രമോദ പാർട്ടി 9-16 വരെ സീറ്റുകളിൽ വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു.
ബിജെപി-ഐപിഎഫ്ടി സഖ്യം 45 ശതമാനം വോട്ട് വിഹിതം നേടിയേക്കൊണ്ട് മുന്നേറും. ഇടതുപക്ഷ-കോൺഗ്രസ് സഖ്യത്തിന് 32 ശതമാനവും തിപ്രമോദയ്ക്ക് 20 ശതമാനവും വോട്ട് ലഭിച്ചേക്കുമെന്നും പുറത്ത് വരുന്ന് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നുണ്ട്. 29-36 വരെ സീറ്റുകൾ നേടിക്കൊണ്ട് ബിജെപി തുടർഭരണമുറപ്പിക്കുമെന്ന് മാട്രൈസ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ വേണ്ടി ഒന്നിച്ച് നിന്ന് മത്സരിച്ച ഇടത് – കോൺഗ്രസ് സഖ്യത്തിന് ഇത് വൻ തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ തവണ 16 സീറ്റുകളാണ് ത്രിപുരയിൽ സിപിഎം നേടിയത്. എന്നാൽ ഇത്തവണ ഇത് ഇടിയുമെന്നാണ് സൂചന. 42 ശതമാനം വോട്ട് വിഹിതം 32 ശതമാനമായി കുറയും. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും സിപിഎമ്മിന് മുന്നേറാനാകുന്നില്ല. അതേസമയം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് ഒന്നും ചെയ്യാനായിട്ടില്ല.
Discussion about this post