ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ എയർഫോഴ്സ് കമാൻഡേഴ്സ് കോൺഫറൻസിൽ അദ്ദേഹം പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും രോഗം സ്ഥിരീകരിച്ചതോടെ ചടങ്ങിൽ നിന്ന് ഒഴിവായതായി അധികൃതർ അറിയിച്ചു.
രോഗത്തിന്റെ നേരിയ ലക്ഷണങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ഉള്ളതെന്നാണ് വിവരം. നിലവിൽ രാജ്നാഥ് സിംഗ് ഹോം ക്വാറന്റൈനിലാണ്. ഡോക്ടർമാരുടെ ഒരു സംഘം എത്തി അദ്ദേഹത്തെ പരിശോധിച്ചുവെന്നും, വിശ്രമം നിർദ്ദേശിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അടുത്തിടെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. താനുമായി സമ്പർക്കം പുലർത്തിയിരുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും, പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചിരുന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,591 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം 20 ശതമാനം അധികമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 65,000 ആയി ഉയർന്നിട്ടുണ്ട്. ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും, പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post