ലക്നൗ: ഹിന്ദു മതത്തിൽ ആകൃഷ്ടയായി ഇസ്ലാം മതം ഉപേക്ഷിച്ച പെൺകുട്ടിയ്ക്ക് നേരെ ഭീഷണി മുഴക്കി മതതീവ്രവാദികൾ. ബറേലി സ്വദേശി റോഷ്ണിയ്ക്കാണ് സനാതന ധർമ്മം സ്വീകരിച്ചതിന് പിന്നാലെ വീട്ടിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഭീഷണി ഉയരുന്നത്. ഇതേ തുടർന്ന് പെൺകുട്ടി സുരക്ഷ തേടി പോലീസിനെ സമീപിച്ചു.
ബാല്യകാലം മുതൽക്കേ ഹിന്ദു മതത്തിൽ ആകൃഷ്ടയായ റോഷ്ണി സുഹൃത്തും ഉജാനി സ്വദേശിയുമായ ശിവം ഗുപ്തയെ ആണ് വിവാഹം ചെയ്തത്. ബാല്യകാലം മുതൽക്കേയുള്ള ഇവരുടെ സൗഹൃദം വളർന്നപ്പോൾ പ്രണയമായി മാറുകയായിരുന്നു. ശിവത്തിൽ നിന്നാണ് റോഷ്ണി ഹിന്ദു മതത്തിന്റെ മൂല്യങ്ങളെക്കുറിച്ച് പഠിച്ചത്. എന്നാൽ ശിവവുമൊത്തുള്ള സൗഹൃദത്തെ വീട്ടുകാർ പണ്ടുമുതൽക്കേ എതിർത്തിരുന്നു.
വീട്ടുകാർ വേറെ വിവാഹ ആലോചന ആരംഭിച്ചപ്പോൾ ശിവത്തെ ഇഷ്ടമാണെന്നും വിവാഹം കഴിപ്പിച്ച് നൽകണമെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പെൺകുട്ടിയെ മർദ്ദിച്ച് അവശയാക്കി ഇവർ വീട്ടിൽ പൂട്ടിയിട്ടു. ശിവത്തിന്റെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ശിവം റോഷ്ണിയെ രക്ഷിച്ച് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
വിവാഹത്തിന് ഒരു ദിവസം മുൻപ് റോഷ്ണി ഹിന്ദു മതം സ്വീകരിച്ചു. പിറ്റേന്ന് ശിവത്തെ വിവാഹവും ചെയ്തു. ഇതിന് ശേഷം നിരന്തര ഭീഷണിയാണ് പെൺകുട്ടി നേരിട്ടുകൊണ്ടിരിക്കുന്നത്. ഭീഷണിയെ തുടർന്ന് പുറത്ത് ഇറങ്ങാൻ പോലും വയ്യാത്ത അവസ്ഥയാണെന്ന് പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സ്വന്തം വീട്ടുകാരിൽ നിന്നും നേരിടേണ്ടിവരുന്ന ക്രൂരത വിവരിച്ച് സമൂഹമാദ്ധ്യമത്തിൽ റോഷ്ണി വീഡിയോയും പങ്കുവച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post