എറണാകുളം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർവരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
യെല്ലോ അലർട്ട് ഏർപ്പെടുത്തിയ ജില്ലകൾക്ക് പുറമേ മറ്റ് ജില്ലകളിലും മഴ ലഭിക്കും. അടുത്ത രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് അതി ശക്തമായ മഴയാണ് ലഭിക്കുക. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും സംസ്ഥാനത്തെ ജില്ലകളിൽ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ഇടുക്കിയിലും പത്തനംതിട്ടയിലുമാണ് യെല്ലോ അലർട്ട്. മറ്റെന്നാൾ
ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇന്നും നാളെയുമാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായി വീശിയടിച്ചേക്കാവുന്ന കാറ്റിന് സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയത്. തീരമേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post