ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ (പ്രചണ്ട) ഇന്ത്യ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെ അദ്ദേഹം ഡൽഹിയിലെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നാല് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയിൽ എത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുഷ്പ കമൽ ദഹൽ രാജ്യത്ത് എത്തുന്നത്. സന്ദർശനത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 10.30 ന് മഹാത്മാ ഗാന്ധി മെമ്മോറിയലിന്റെ തറക്കല്ലിടൽ കർമ്മത്തിൽ പങ്കെടുത്തുകൊണ്ടാകും അദ്ദേഹം ഔദ്യോഗിക സന്ദർശനത്തിന് തുടക്കം കുറിയ്ക്കുക. ഇതിന് ശേഷം വിവിധ മേഖലകളിലെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെ അദ്ദേഹം ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്ന കാര്യങ്ങളെക്കുറിച്ചാകും ഇരു നേതാക്കളും ചർച്ച ചെയ്യുക.
ഇതിന് ശേഷം വൈകീട്ട് നാല് മണിയോടെയാകും നേപ്പാൾ പ്രധാനമന്ത്രി രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും കാണുക. മൗലാനാ റോഡിലുള്ള ഔദ്യോഗിക വസതിയിൽ എത്തിയാണ് ഉപരാഷ്ട്രപതിയെ കാണുന്നത്. ഇതിന് ശേഷം രാഷ്ട്രപതി ഭവനിലെത്തി ദ്രൗപദി മുർമുവിനെയും കാണും.
ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിനം പുഷ്പ കമൽ ദഹൽ മദ്ധ്യപ്രദേശിലെത്തും. ഇൻഡോറിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം അതിഥിയാകും. ഇതിന് ശേഷം ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. മൂന്നാം തിയതി വൈകീട്ടോടെയാകും പുഷ്പ കമൽ ദഹൽ തിരികെ രാജ്യത്തേക്ക് മടങ്ങുക.
Discussion about this post