കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തി. കൊച്ചിയിലെത്തിയ മഅദനിയ്ക്ക് പിഡിപി പ്രവർത്തകർ സ്വീകരണം നൽകി. കേരളത്തിലെത്തിയ മഅദനി നേരെ കൊല്ലം അൻവാറശ്ശേരിയിലെ വീട്ടിലേക്കാണ് പോയത്. ആംബുലൻസിലായിരുന്നു യാത്ര. ചികിത്സയിൽ കഴിയുന്ന അച്ഛനെ കാണുന്നതിനാണ് അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് എത്തിയത്. 10 പോലീസുകാരെയാണ് മഅദനിയുടെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. രണ്ട് പോലീസുകാർ മദനിക്കൊപ്പം ഫ്ളൈറ്റിലും ബാക്കിയുള്ളവർ റോഡ് മാർഗവുമാണ് കേരളത്തിലെത്തിയത്.
വിചാരണ തടവുകാരനായി ഇത്രയധികം കാലം കഴിയേണ്ടി വന്നത് നീതി നിഷേധമാണെന്നും, ഇത്രയധികം കാലം വിചാരണത്തടവുകാരനായി തനിക്ക് കഴിയേണ്ടി വന്നത് രാജ്യത്തെ നീതി ന്യായവ്യവസ്ഥയ്ക്ക് തന്നെ നാണക്കേടാണെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് മഅദനി പറഞ്ഞിരുന്നു.12 ദിവസത്തെ യാത്രാനുമതിയാണ് മഅദനിക്ക് ലഭിച്ചിട്ടുള്ളത്. അടുത്ത മാസം 7 ന് തിരികെ ബംഗളൂരുവിലെത്തും.
നേരത്തെ കേരളത്തിലേക്ക് പോകാൻ സുപ്രീം കോടതി അനുമതി നൽകിന്നുവെങ്കിലും ചെലവ് താങ്ങാനാവില്ലെന്ന് പറഞ്ഞ് യാത്ര ഉപേക്ഷിക്കുകയായിരുന്നു. സുരക്ഷാച്ചെലവ് സ്വയം വഹിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.20 പോലീസ് ഉദ്യോഗസ്ഥർ മഅദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് നേരത്തെ കർണാടക പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനാവശ്യമായ തുക അഡ്വാൻസായി കെട്ടിവെയ്ക്കണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇവരുടെ താമസവും ഭക്ഷണവും കണക്കിലെടുത്താൽ ഒരു കോടിയോളം ചെലവ് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങളിലാണ് കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാർ ഇളവ് വരുത്തിയത്.
Discussion about this post